ആലപ്പുഴ: സി.പി.എം കരീലക്കുളങ്ങര ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ ഹോട്ടൽ തകർത്ത സംഭവത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി. ഹോട്ടൽ ഉടമയും വീട്ടമ്മയുമായ കരീലക്കുളങ്ങര പുത്തൻകണ്ടത്തിൽ മണിഅമ്മയാണ് പരാതി നൽകിയത്. ലോക്കൽ കമ്മിറ്റി അംഗമായ പ്രേംജിത്തിനെതിരെയാണ് ആരോപണങ്ങളേറെയും.
ഹോട്ടലിന് സമീപമുള്ള മഹാലക്ഷ്മി ഓഡിറ്റോറിയത്തിൽ കഴിഞ്ഞ 13 നായിരുന്നു ലോക്കൽ സമ്മേളനം. 11ന് രാത്രി പത്തിന് ലോക്കൽ കമ്മിറ്റി അംഗങ്ങളായ പ്രേംജിത്ത്, സുനിൽ കുമാർ എന്നിവർ കടയിലെത്തുകയും അവിടെയുണ്ടായിരുന്ന ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമായ പ്രമോദുമായി വാക്കേറ്റമുണ്ടായി. പ്രശ്‌നത്തിൽ ഇടപെട്ട മകൻ സുനിലിനെ പ്രേംജിത്തും സുനിൽ കുമാറും ചേർന്ന് മർദ്ദിച്ചെന്ന് മണിഅമ്മയുടെ പരാതിയിൽ പറയുന്നു.
ഇവർക്കൊപ്പമുള്ളവർ വടിവാളെടുത്തതോടെ സുനിൽ ഓടി രക്ഷപ്പെട്ടു. തുടർന്നാണ് കട തകർത്തത്. ഇതോടെ പാർട്ടി നേതാക്കൾ കുറ്റകാർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു നൽകി. എന്നാൽ, തൊട്ടടുത്ത ദിവസം എൽ.സി അംഗമായ പ്രേംജിത്ത് സമ്മേളനത്തിന് നേതൃത്വം നൽകുന്നതാണ് കണ്ടത്. വീണ്ടും എൽ.സി അംഗമായി തിരഞ്ഞെടുക്കയും ചെയ്‌തു. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുജാതയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബാബുജാനും കുറ്റകാർക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.
ഇ.എം.എസ് മുതലുള്ള നേതാക്കൾ യാത്രാ വേളയിൽ ഈ കടയിൽ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ഭർത്താവ് ജി. രാഘവനും മകൻ സുഭാഷും ദീർഘകാലം ബ്രാഞ്ച് സെക്രട്ടറിമാരായിരുന്നു. നേതാക്കളുടെ ഇടപെടലിൽ പൊലീസ് കേസ് അവസാനിപ്പിച്ച മട്ടാണ്. പാർട്ടിയിൽ കടന്നുകൂടിയിട്ടുള്ള പുഴുക്കുത്തുകളെയും അവരെ സംരക്ഷിക്കുന്നവരെയും കണ്ടെത്തണമെന്ന് പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |