അമ്പലപ്പുഴ: ജനിതക പ്രശ്നങ്ങൾ മൂലം ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായ യുവാവിന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ അത്യപൂർവ ശസ്ത്രക്രിയയിലൂടെ പുതുജന്മം. ചരിത്ര നേട്ടവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി.
കായംകുളം വേലൻചിറ മണ്ണൂത്തറയിൽ രാജീവ് - ജയലക്ഷ്മി ദമ്പതികളുടെ മകൻ ജയദേവിനെയാണ് (25) അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. എട്ടുവർഷമായി ഇരുചക്ര വാഹന വർക്ക് ഷോപ്പ് നടത്തിവന്നിരുന്ന ജയദേവിന് കടുത്ത ശ്വാസം മുട്ടലും കാലിൽ നീരും അനുഭവപ്പെട്ടിരുന്നു. സാധാരണ കുട്ടികളിൽ പ്രകടമാകുന്ന ഈ അപൂർവ രോഗം ജയദേവിന് ബാധിച്ചതിനാൽ ചികിത്സയും ശസ്ത്രക്രിയയും അതി സങ്കീർണമായിരുന്നു.
രോഗ ലക്ഷണങ്ങൾ പ്രകടമായതോടെ നിരവധി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും കുറവുണ്ടായില്ല. തുടർന്ന് മൂന്നുമാസം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി കാർഡിയോളജി വിഭാഗത്തിലെത്തിയ യുവാവ് വകുപ്പ് മേധാവി ഡോ. മോഹന്റെ നിർദേശപ്രകാരം കാത്ത് ലാബിൽ ചികിത്സ ആരംഭിച്ചു.
ഹെൽത്ത് കാർഡില്ലാതിരുന്ന ഇദ്ദേഹത്തിന് സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കലിന്റെ പ്രത്യേക നിർദേശ പ്രകാരം 15,000 രൂപ വില വരുന്ന പ്രത്യേക മരുന്ന് കാരുണ്യ പദ്ധതിയിലുൾപ്പെടുത്തി സൗജന്യമായി നൽകി. സ്വകാര്യ ആശുപത്രികളിൽ 10 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവാകുന്ന ശസ്ത്രക്രിയയ്ക്ക് ജയദേവിന് ഒരു രൂപ പോലും ചെലവായില്ല.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽപ്പെടുത്തി ഇദ്ദേഹത്തിന്റെ ചികിത്സയും ശസ്ത്രക്രിയയും തീർത്തും സൗജന്യമായിരുന്നു. പണം നൽകിയാലും സ്വകാര്യ ആശുപത്രികൾ ഇത്തരം അതിസങ്കീർണ ശസ്ത്രക്രിയ നടത്താറില്ല. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രി വെല്ലുവിളി ഏറ്റെടുത്തത്.
സർജന്മാരായ കാത്ത് ലാബ് വിഭാഗം മേധാവി ഡോ. രതീഷ് രാധാകൃഷ്ണൻ, ഡോ. കെ.ടി. ബിജു, ഡോ. എസ്. ആനന്ദക്കുട്ടൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ദീപാ ജോർജ്, ഡോ. വിമൽ, ഡോ. ഗോപിക, ഡോ. ഹരികൃഷ്ണൻ, പെർഫ്യൂഷനിസ്റ്റുകളായ പി.കെ. ബിജു, അൻസു മാത്യു, ഹെഡ് സിസ്റ്റർമാരായ വി. രാജി, രാജലക്ഷ്മി, ഹാഷിദ്, സരിത, നഴ്സിംഗ് അസിസ്റ്റന്റുമാരായ സുരേഷ്, രതീഷ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
ശസ്ത്രക്രിയ ഒന്നര മണിക്കൂർ
ഹൃദയമിടിപ്പ് നിലപ്പിച്ച്
അൻജിയോഗ്രാം നടത്തിയശേഷം കാത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് ജയദേവിന്റെ രോഗത്തെ കുറിച്ച് പൂർണമായി മനസിലാക്കിയത്. മഹാധമനിയിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നതിന് പകരം ശ്വാസകോശത്തിലേക്കാണ് രക്തം പമ്പ് ചെയ്തിരുന്നത്. ശ്വാസ കോശത്തിലേക്ക് ഓക്സിജൻ കുറവുള്ള അശുദ്ധ രക്തമാണ് ചെന്നിരുന്നത്. ഇത് പ്രഷർ കുറക്കുന്നതിനും ഹൃദയത്തിന്റെ പ്രവർത്തനം ക്രമേണ നിലക്കുന്നതിനും കാരണമാക്കി. കഴിഞ്ഞ 29ന് മൂന്ന് മണിക്കൂറെടുത്താണ് ശസ്ത്രക്രിയ നടത്തിയത്. ഇതിനിടെ ഒന്നര മണിക്കൂറോളം ഹൃദയത്തിന്റെ പ്രവർത്തനവും നിലപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |