ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളെ ജില്ലാ കളക്ടർ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണം ഏർപ്പെടുത്തി. ഇവിടേയ്ക്കും ഇവിടെ നിന്ന് പുറത്തേക്കും ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിരോധിച്ചു. രോഗബാധ സ്ഥിരീകരിച്ച മേഖലകളിൽ താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ചിട്ടുണ്ട്.
റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ സേവനം ഉറപ്പാക്കിയാണ് മൃഗസംരക്ഷണ വകുപ്പ് പക്ഷികളെ മറവുചെയ്യുക. രോഗം സ്ഥിരീകരിച്ച മേഖലകളിൽ ആർ.ആർ.ടികളെ നിയോഗിച്ച് ജനങ്ങൾക്ക് പ്രതിരോധ മരുന്ന് നൽകും. ദേശാടനപ്പക്ഷികൾക്ക് രോഗം ബാധിച്ചിട്ടുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും ഇവയെ പരിശോധിക്കുന്നതിനും അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററെ ചുമതലപ്പെടുത്തി. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ദൈനംദിന റിപ്പോർട്ട് സമർപ്പിക്കണമെന്നും മൃഗസംരക്ഷണ വകുപ്പിന് കളക്ടർ നിർദേശം നൽകി.
യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ആശ.സി. എബ്രഹാം (ഡി.എം), ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ദീപ്തി, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ. എ.ജി. ജിയോ, അമ്പലപ്പുഴ തഹസീൽദാർ പ്രീത പ്രതാപൻ, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. എസ്.ജെ. ലേഖ, ഡോ. എൽ.ജെ. കൃഷ്ണ കിഷോർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നിയന്ത്രണം
പഞ്ചായത്തുകൾ: ചമ്പക്കുളം, നെടുമുടി, മുട്ടാർ, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വാ
നഗരസഭ: ഹരിപ്പാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |