അമ്പലപ്പുഴ: ആറുവർഷത്തിന് ശേഷം വീണ്ടും താറാവ് കൃഷി ആരംഭിച്ച പുറക്കാട് പഞ്ചായത്ത് ആറാം വാർഡിൽ ഇല്ലിച്ചിറ വിഷ്ണുഭവനത്തിൽ രാജുവിനെ കാത്തിരുന്നത് കടക്കെണി. താറാവുകൾ രോഗം ബാധിച്ച് ചത്തതോടെയാണ് ഇദ്ദേഹം പ്രതിസന്ധിയിലായത്. 2014-15 കാലഘട്ടത്തിൽ പക്ഷിപ്പനിയെ തുടർന്ന് രാജുവിന്റെ 1,500 ഓളം താറാവുകൾ ചത്തിരുന്നു. ഇതിനു ശേഷം കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീടുപണി പാതിയിൽ നിലച്ചു. ഇത് പൂർത്തിയാക്കുന്നതിനായാണ് വീണ്ടും താറാവ് കൃഷിയിലേക്കിറങ്ങിയത്. മൂന്ന് തെങ്ങ്ഹാച്ചറിയിൽ നിന്ന് 70 ദിവസം മുമ്പാണ് 2000 താറാവ് കുഞ്ഞുങ്ങളെ വാങ്ങിയത്. 40 ദിവസം വളർച്ചയെത്തിയതോടെ രോഗലക്ഷണം കണ്ടുതുടങ്ങി. പിന്നീട് ഓരോന്നായി ചത്തൊടുങ്ങിയതോടെ രാജുവിന്റെ വീടെന്ന സ്വപ്നവും ബാക്കിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |