ആലപ്പുഴ: പൊതുവിപണിയിൽ കുത്തരി വിലയിൽ കുതിച്ചു ചാട്ടം. രണ്ടാഴ്ച്ചയ്ക്കുള്ളിൽ പത്ത് രൂപയോളം വർദ്ധിച്ച് കിലോയ്ക്ക് 49 രൂപയാണ് കുത്തരി വില. കർണാടകയിലെ കനത്ത മഴയ്ക്കൊപ്പം കുട്ടനാട്ടിൽ രണ്ടാം കൃഷി വെള്ളത്തിലായതും വിലക്കയറ്റത്തിന് കാരണമായി.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പല നിരക്കിലാണ് കുത്തരി വില്പന. മൊത്തവില കിലോയ്ക്ക് 34 രൂപയായിരുന്ന കർണാടക വിപണിയിൽ 40 രൂപയായി ഉയർന്നു. കർണാടകയിൽ നിന്ന് നെല്ല് എത്തിച്ച് അരിയാക്കുന്ന കാലടിയിലെ വിപണിയിൽ കുത്തരി മൊത്തവില 40 രൂപയാണ്. കൊയ്ത്തിന് മുന്നോടിയായി ഗോഡൗണുകൾ കാലിയാക്കിയ കർണാടകത്തിൽ കൊയ്ത്ത് ആരംഭിച്ചതോടെ മഴ മൂലം നെല്ല് വെള്ളത്തിലായി. ഇതേ തുടർന്ന് സംഭരണ കേന്ദ്രങ്ങൾ കാലിയായതാണ് വിലക്കയറ്റത്തിന് കാരണം.
മഴ കുറഞ്ഞ് കൊയ്ത്ത് പുരോഗമിക്കുന്നതോടെ അരിവില കുറയുമെന്നാണ് പ്രതീക്ഷ. അതേസമയം ആന്ധ്രപ്രദേശിൽ നിന്നെത്തുന്ന ജയ, സുരേഖ അരിക്കും തമിഴ്നാട്ടിൽ നിന്നുള്ള പൊന്നി അരിക്കും വില കൂടിയിട്ടില്ല. ഇവയ്ക്ക് മൊത്തവില 30 - 35 രൂപയാണ്. ഇവിടങ്ങളിൽ നിന്നുള്ള നെല്ല് വിപണിയിൽ സുലഭമായതാണ് അരി വില കൂടാത്തതിന് കാരണം.
കൂട്ടിയത് വെട്ടിക്കുറച്ച് സപ്ലൈക്കോ
സപ്ലൈക്കോയിൽ അപ്രതീക്ഷിതമായുണ്ടായ വിലക്കയറ്റത്തിന് അധികൃതർ പൂട്ടിട്ടത് സാധാരണക്കാർക്ക് ആശ്വാസമായി. വിതരണം ചെയ്യുന്ന 39 ഇനങ്ങളിൽ 22 ഇറങ്ങൾക്കാണ് കഴിഞ്ഞ ദിവസം പൊടുന്നനെ വില വർദ്ധിപ്പിച്ചത്. മന്ത്രി ഇടപെട്ടതോടെ വിലവർദ്ധനവ് പിൻവലിച്ച് ഉത്തരവിറങ്ങി. പൊതുവിപണിയേക്കാൾ 50 ശതമാനം വരെ വിലക്കുറവിലാണ് സപ്ലൈക്കോ 35 ഇനം ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്.
അരി - വില (കിലോയ്ക്ക്)
കുത്തരി ₹ 49
ജയ ₹ 34
സുരേഖ ₹ 34.50
പൊന്നി അരി ₹ 30 - 32
""
നാല് വർഷത്തിനിടെ ആദ്യമായാണ് കുത്തരിക്ക് ഇത്രയധികം വില ഉയരുന്നത്. സ്ഥിരമായി കുത്തരി ഉപയോഗിച്ചിരുന്നവർ പോലും വെള്ളയരി ശീലിച്ച് തുടങ്ങിയിട്ടുണ്ട്.
കച്ചവടക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |