ആലപ്പുഴ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനും തടസങ്ങൾ പരിഹരിക്കുന്നതിനും ജില്ലയിൽ തദ്ദേശ സ്ഥാപനതലത്തിൽ ഇന്ന് അദാലത്ത് നടത്തും. കൊവിഡ് മരണ സർട്ടിഫിക്കറ്റ് അപ്പ് ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസം കാരണം പലർക്കും അപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യം പരിഗണിച്ചാണ് കളക്ടർ എ. അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന അടിയന്തര യോഗത്തിൽ അദാലത്ത് നടത്താൻ തീരുമാനിച്ചത്. രാവിലെ 11ന് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെക്രട്ടറി, ഐ.സി.ഡി.എസ് സൂപ്പർവൈസർ, അക്ഷയ പ്രതിനിധി എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്. ഇതുവരെ അപേക്ഷ നൽകിയിട്ടില്ലാത്തവർക്കും അദാലത്തിൽ പങ്കെടുക്കാം.
കൊവിഡ് മരണ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് അപേക്ഷ സമർപ്പിക്കുന്നതിന് സഹായം ലഭിക്കും. സർട്ടിഫിക്കറ്റിനുവേണ്ടി അപേക്ഷ നൽകുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ധനസഹായം ലഭിക്കാത്ത അർഹരായവരുടെ വിവരം അങ്കണവാടി പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തി ശേഖരിക്കണമെന്ന് യോഗം നിർദേശിച്ചു. ജില്ലാ വികസന കമ്മിഷണർ കെ.എസ്. അഞ്ജു, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ആശ.സി. എബ്രഹാം, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പെൻഷന് അപേക്ഷിക്കാം
ധനസഹായത്തിനും കൊവിഡ് ബാധിച്ച് മരിച്ച ബി.പി.എൽ കുടുംബാംഗങ്ങളുടെ ആശ്രിതർക്ക് പെൻഷൻ ലഭിക്കുന്നതിനും relief.kerala.gov.in പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ കൊവിഡ് 19 ഡെത്ത് ഇൻഫർമേഷൻ സിസ്റ്റത്തിൽ ഇല്ലെങ്കിൽ ഈ പോർട്ടലിലൂടെ അപ്പീൽ നൽകാം.
ആകെ ലഭിച്ച അപേക്ഷ: 1033
ധനസഹായം നൽകിയത്: 638
നഷ്ടപരിഹാരം: ₹ 50,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |