ആലപ്പുഴ: അമ്പലപ്പുഴ ദേശക്കാരുടെ ശബരിമല തീർഥാടനത്തിന് 6 ന് തുടക്കമാകും. ഇന്ന് രാത്രിയിൽ ഇരുമുടിക്കെട്ടുനിറച്ച് ഭക്തർ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തും. 6 ന് രാവിലെ യാത്ര ആരംഭിക്കും. കിഴക്കേഗോപുരനടയിൽ കണ്ണമംഗലം കേശവൻ നമ്പൂതിരി തിടമ്പ് പൂജിച്ച് സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണ പിള്ളയ്ക്ക് കൈമാറും. തുടർന്ന് പ്രത്യേകം അലങ്കരിച്ച രഥത്തിൽ തിടമ്പ് എഴുന്നള്ളിച്ച് രഥയാത്ര ആരംഭിക്കും. രക്ഷാധികാരി കളത്തിൽ ചന്ദ്രശേഖരൻ നായർ സംഘത്തെ നയിക്കും. ഒന്നാം ദിനത്തിൽ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് അമ്പലപ്പുഴയിൽ മടങ്ങിയെത്തി വിശ്രമിക്കും. ഏഴിനു സന്ദർശനം കഴിഞ്ഞ് തൃക്കവിയൂർ മഹാദേവ ക്ഷേത്രത്തിലെത്തി വിശ്രമിക്കും. എട്ടിന് രാവിലെ പുറപ്പെട്ട് മണിമലക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തും. 9 ന് ക്ഷേത്രത്തിലെ ആഴിപൂജയ്ക്കുശേഷം 10ന് എരുമേലിയിലെത്തും.
11 നാണ് എരുമേലി പേട്ടതുള്ളൽ.കൊച്ചമ്പലത്തിൽനിന്നും ഇറങ്ങിവരുന്ന സംഘം നേരെ വാവരു പള്ളിയിൽ പ്രവേശിക്കും. ക്ഷേത്രപ്രദക്ഷിണം ചെയ്ത് നമസ്‌കകരിക്കുന്നതോടെ പേട്ടതുള്ളലിനു സമാപനമാകും. രാത്രി എരുമേലി ക്ഷേത്രത്തിൽ ആഴിപൂജ നടത്തി പമ്പയിലേക്ക് യാത്രയാകും.
13 ന് പമ്പ സദ്യ. മകരവിളക്ക് ദിവസം രാവിലെ അമ്പലപ്പുഴക്കാരുടെ നെയ്യഭിഷേകവും അത്താഴ പൂജയ്ക്ക് മഹാനിവേദ്യവും ഉണ്ടാകും. അടുത്തദിവസം കർപ്പൂരാഴിപൂജയും നടത്തും. 15 നു രാത്രി സംഘം മല ഇറങ്ങുമെന്ന് എൻ.ഗോപാലകൃഷ്ണപിള്ള, സംഘം പ്രസിഡന്റ് ആർ.ഗോപകുമാർ, ജി.ശ്രീകുമാർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |