ആലപ്പുഴ: ഇടവേളയ്ക്ക് വിരാമമിട്ട്, വീണ്ടും കൊവിഡ് - ഒമിക്രോൺ നിരക്ക് വർദ്ധിക്കുന്നത് ജില്ലയിലെ ഉത്സവകാലത്തെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ വർഷം ലോക്ക്ഡൗണിൽ മുടങ്ങിയ ആഘോഷങ്ങൾ ഇത്തവണ ചെറുതായെങ്കിലും പൊടിതട്ടിയെടുക്കാമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവർക്ക് മുന്നിലേക്കാണ് ഒമിക്രോൺ വാളോങ്ങുന്നത്.
വീണ്ടുമൊരു അടച്ചുപൂട്ടൽ ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും, നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചാൽ ഇത്തവണയും പ്രതീക്ഷകൾ അസ്ഥാനത്താകും. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് പിന്നാലെയാണ് കൊവിഡ് നിരക്ക് ഉയർന്നത്. ഇനി വരുന്നത് ക്ഷേത്രോത്സവ സീസണാണ്. നവംബർ പകുതി മുതൽ വിഷുക്കാലമായ ഏപ്രിൽ വരെയാണ് കേരളത്തിലെ ആഘോഷസമയം. മുല്ലയ്ക്കൽ ചിറപ്പിന്റെ മോടി കുറഞ്ഞതും, ബീച്ച് ഫെസ്റ്റ് നഷ്ടമായതും ഒഴിച്ചുനിറുത്തിയാൽ നഗരത്തിലടക്കം തിരക്കിന് കാര്യമായ കുറവില്ല.
പല ക്ഷേത്രങ്ങളിലും ഉത്സവ തീയതികൾ തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രാചാര പ്രകാരം ഉത്സവങ്ങൾ ഒഴിവാക്കാനാവില്ല. കഴിഞ്ഞവർഷം ആഘോഷപരിപാടികൾ ഒഴിവാക്കി പൂജാക്രമങ്ങൾ മാത്രമായാണ് നടത്തിയത്. ഇത്തവണ വിവിധ സ്റ്റേജ് പരിപാടികളടക്കം നടത്താമെന്ന് ആലോചിച്ച ക്ഷേത്ര ഭരണസമിതികൾ ആശങ്കയിലാണ്. കാത്തിരുന്ന സീസൺ വീണ്ടും കൈവിട്ട് പോകുമെന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
രോഗികൾ വീണ്ടും വർദ്ധിക്കുന്നു
1. കൊവിഡ് - ഒമിക്രോൺ ബാധിതർ വർദ്ധിക്കുന്നു
2. മുൻകരുതൽ പാലിക്കാത്തവരുടെ എണ്ണം കൂടി
3. നഗരത്തിലും ബീച്ചിലും തിരക്കോട് തിരക്ക്
4. സാമൂഹിക അകലം പേരിലൊതുങ്ങി
5. ഉത്സവ പരിപാടികൾ റദ്ദാക്കുന്നു
പെരുവഴിയാകുമോ പരിശീലനം
ബുക്കിംഗുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പരിശീലനം ആരംഭിച്ച കലാസംഘങ്ങൾ ആശങ്കയിലാണ്. അയൽ സംസ്ഥാനങ്ങളിൽ ലോക്ക് വീണ് കഴിഞ്ഞു. നിയന്ത്രണങ്ങളിലെ ഇളവിന്റെ പിൻബലത്തിലാണ് വിവിധ ട്രൂപ്പുകൾ കലാകാരന്മാരെ വിളിച്ചുചേർത്ത് പരിശീലനം പുനരാരംഭിച്ചത്. ആർട്ട് വർക്കുകളും വസ്ത്രങ്ങളും ഉപകരണങ്ങളുമുൾപ്പെടെ പുതുതായി വാങ്ങിയാണ് പ്രതീക്ഷയോടെ പരിശീലനം നടത്തിവന്നത്
നഷ്ടം നേരിടുന്നവർ
1. സ്റ്റേജ് കലാകാരന്മാർ
2. ചെണ്ടമേള സംഘങ്ങൾ
3. കച്ചവടക്കാർ
4. ലൈറ്റ് ആൻഡ് സൗണ്ട് മേഖല
""
ബുക്കിംഗ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് ഒമിക്രോൺ ഭീഷണി ഉയർന്നത്. ആയിരക്കണക്കിന് കലാകാരന്മാർക്ക് ഉപജീവനം ലഭിക്കുന്ന കാലമാണ് ഉത്സവ സീസൺ. ഇത്തവണയും സീസൺ കൈവിട്ടുപോകാനാണ് സാദ്ധ്യത. സ്ഥിരം ബുക്കിംഗുകൾ നൽകിയിരുന്ന ഭരണസമിതികൾ പോലും പരിപാടികൾ ഒഴിവാക്കുകയാണ്.
മധു പുന്നപ്ര, സ്റ്റേജ് കലാകാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |