ആലപ്പുഴ : കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയർന്നതോടെ ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണം ഹോട്ടൽ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കി. ആദ്യഘട്ടങ്ങളിലെ ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ ഹോട്ടൽമേഖല, നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കരകയറി വരികയായിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നാം തരംഗത്തിന്റെ വരവ്.
വരുമാനത്തിലെ കുറവ് പല കടകളുടെയും നിലനില്പിനെ കാര്യമായി ബാധിച്ചു. ഹോട്ടലുടമകളുടെ വായ്പാ തിരിച്ചടവും പ്രതിസന്ധിയിലായി. വൈദ്യുതി ചാർജ്, വെള്ളക്കരം, കെട്ടിട വാടക, ജി.എസ്.ടി, ബാങ്ക് വായ്പ എന്നിവയയെല്ലാം കുടിശികയാണ്. അന്യസംസ്ഥാന തൊഴിലാളികളിൽ പലരും രോഗവ്യാപനം രൂക്ഷമാകും മുമ്പ് നാട്ടിലേക്കു മടങ്ങി. ഹോട്ടൽ മേഖലയിൽ ജില്ലയിൽ 50,000ൽ അധികം തൊഴിലാളികളുണ്ട്. കഴിഞ്ഞ ലോക്ക്ഡൗൺകാലത്തെ പോലെ വൈദ്യുതി,വെള്ളക്കരം,ജിഎസ്ടി കുടിശികകൾ പിഴപ്പലിശ ഒഴിവാക്കി ഗഡുക്കളായി അടയ്ക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല.
എടുത്ത വായ്പ മൊറട്ടോറിയം കാലയളവിലെ കുടിശിക ഉൾപ്പെടെ ഒന്നിച്ച് തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് വ്യാപാരികൾ. സർക്കാർ മറ്റ് മേഖലകളിൽ നൽകുന്ന സഹായം ഹോട്ടൽ മേഖലയിലും നൽകണം.ജി.എസ്.ടി റിട്ടേൺ സമർപ്പിക്കാനും വിവിധ ലൈസൻസുകൾ പുതുക്കാനും ബാങ്ക് ലോണുകൾ അടയ്ക്കാനും സാവകാശം അനുവദിക്കണം
(വി. മുരളീധരൻ, ജില്ലാ സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |