ആലപ്പുഴ: കൊവിഡ് ടി.പി.ആർ നിരക്ക് ഉയർന്നതോടെ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പഠനം വീണ്ടും ഓൺലൈനാക്കിയെങ്കിലും എൽ.പി, യു.പി അദ്ധ്യാപകർ സ്കൂളിലെത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. അദ്ധ്യാപകർ ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വന്നെങ്കിലും ഉത്തരവായി ഇറങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ വ്യക്തമായ ഉത്തരവ് വരുമെന്നാണ് പ്രതീക്ഷ.
പഠനം ഒഫ് ലൈനിൽ നിന്ന് വീണ്ടും ഓൺലൈനിലേക്ക് എത്തുമ്പോൾ, കൊവിഡ് നിരക്ക് താഴ്ന്നില്ലെങ്കിൽ ശേഷിക്കുന്ന രണ്ട് മാസങ്ങൾ കൂടി ക്ലാസുകൾ അടഞ്ഞുകിടക്കുമോ എന്ന ആശങ്കയാണ് വിദ്യാർത്ഥികൾ പങ്കുവെയ്ക്കുന്നത്. വിക്ടേഴ്സ് ക്ലാസുകളോടും, വാട്സ് ആപ്പ് ക്ലാസുകളോടും ആദ്യഘട്ടത്തിലുണ്ടായിരുന്ന താത്പര്യം ഭൂരിഭാഗം കുട്ടികൾക്കും രണ്ടാം വർഷം നഷ്ടമായിരുന്നു. ഇടയ്ക്കിടെയുണ്ടാകുന്ന മാറ്റങ്ങൾ കുട്ടികളുടെ പഠനനിലവാരത്തെ ബാധിക്കുമോയെന്ന ചോദ്യം പല രക്ഷിതാക്കളും ഉയർത്തുന്നു.
നിറുത്തിയിടത്ത് തുടങ്ങാം
സ്കൂൾ ക്ലാസുകൾ പുനരാരംഭിച്ചതോടെ, വാട്സ് ആപ്പ്, സൂം ക്ലാസുകൾക്ക് ഭൂരിഭാഗം പ്രൈവറ്റ് സ്കൂളുകളും ഫുൾ സ്റ്റോപ്പിട്ടിരുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് ഒഫ് ലൈൻ ക്ലാസുള്ളതെങ്കിലും ലഭിക്കുന്ന സമയത്ത് പരമാവധി പാഠഭാഗങ്ങളെടുത്ത് തീർക്കാനും സംശയങ്ങൾ ദുരീകരിക്കാനും അദ്ധ്യാപകർ ശ്രമിച്ചിരുന്നു.
വിദ്യാർത്ഥികളെ ശ്രദ്ധിക്കണം
1.വീടിന് പുറത്തിറങ്ങി കളിക്കാൻ പ്രേരിപ്പിക്കുക
2.ആവശ്യത്തിന് ഉറക്കം ഉറപ്പാക്കുക
3.സമൂഹമാദ്ധ്യമങ്ങളുടെ ഉപയോഗം നിരീക്ഷിക്കണം
4.ഓൺലൈൻ ക്ലാസുകൾക്കിടയിൽ ഇടവേള വേണം
വാട്സ് ആപ്പ്, ഓൺലൈൻ ക്ലാസുകളിൽ മൂന്ന് പിരീഡുകൾ വരെ ഒറ്റയിരുപ്പിൽ എടുക്കാറുണ്ട്. ഇത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും. കൃത്യമായ ഇടവേളകൾ ഉറപ്പാക്കണം
- എസ്.സുനിൽ, രക്ഷിതാവ്
ഓൺലൈൻ പഠനകാലത്ത് അദ്ധ്യാപകർ സ്കൂളിലെത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങേണ്ടതുണ്ട്
- എ.കെ.പ്രസന്നൻ, ജില്ലാ കോർഡിനേറ്റർ, പൊതുവിദ്യാഭ്യാസ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |