കായംകുളം : സ്കൂട്ടറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ.എസ്.ആർ.സി സൂപ്പർ ഫാസ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും യാത്രക്കാരനെയും ക്രൂരമായി മർദ്ദിച്ച രണ്ടംഗസംഘത്തിലെ ഒരാൾ പിടിയിലായി. രണ്ടാമൻ ഒളിവിലാണ്. ഇരുവരും കായംകുളത്തെ ആംബുലൻസ് ഡ്രൈവർമാരാണ്.
കായംകുളം വളയിക്കകത്ത് രാഹുൽ (27) ആണ് പിടിയിലായത്. ചേരാവള്ളി സ്വദേശി മാഹിൻ (22) പൊലീസിനെ വെട്ടിച്ച് കടന്നു. കോടതിയിൽ ഹാജരാക്കിയ രാഹുലിനെ റിമാൻഡ് ചെയ്തു. കായംകുളം കെ.പി.എ.സി ജംഗ്ഷന് തെക്ക് കുന്നത്താലുംമൂട് ജംഗ്ഷനിൽ വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവർ ബിനു (45), കണ്ടക്ടർ ഷാജഹാൻ (44), യാത്രക്കാരനായ കൊല്ലം ബിജു ഭവനിൽ ബിജു (42) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ കായംകുളം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറെയുംകണ്ടക്ടറെയും മർദ്ദിക്കുന്നത് കണ്ട് പൊലീസിനെ വിളിക്കാൻ പറഞ്ഞതിനാണ് ബിജുവിനെ മർദ്ദിച്ചത്. കായംകുളത്ത് 108 ഉൾപ്പെടെയുള്ള ആംബുലൻസുകൾ ഓടിയ്ക്കുന്നവരാണ് കേസിലെ പ്രതികൾ.
ആംബുലൻസ് ഡ്രൈവർമാർക്കെതിരെ
നടപടിക്ക് കത്ത് നൽകും : പൊലീസ്
ബസ് തടഞ്ഞ് ജീവനക്കാരെയും യാത്രക്കാരനെയും മർദ്ദിച്ച കേസിൽ പ്രതികളായ ആംബുലൻസ് ഡ്രൈവർമാരെ ജോലിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കായംകുളം താലൂക്ക് ആശുപത്രി അധികൃതർക്ക് കത്ത് നൽകുമെന്ന് കായംകുളം സി.ഐ മുഹമ്മദ് ഷാഫി പറഞ്ഞു. മോട്ടോർ വാഹന വകുപ്പും ഇവർക്കെതിരെ നടപടി സ്വീകരിയ്ക്കും.
അന്യായമായി തടഞ്ഞുവെയ്ക്കുക, ആയുധം കൊണ്ട് ആക്രമിയ്ക്കുക, പൊതു സ്ഥലത്ത് അസഭ്യം പറയുക, സർക്കാർ ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കായംകുളത്തെ ആംബുലൻസ് ഡ്രൈവർമാരിൽ ഭൂരിഭാഗം പേരും ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |