ആലപ്പുഴ :ജിംനേഷ്യങ്ങൾക്ക് താഴ് വീണതോടെ ബോഡി ബിൽഡിംഗ് ജില്ലാ മീറ്റ്, സംസ്ഥാന മീറ്റ്, പവർ ലിഫ്റ്റിംഗ്, വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പുകൾ എന്നിവയ്ക്ക് തയ്യാറെടുക്കുന്ന കായിക താരങ്ങൾക്ക് പരിശീലനം മുടങ്ങി. രോഗ പ്രതിരോധമുൾപ്പെടെ ലക്ഷ്യം വെച്ച് ഫിറ്റ്നസ് തേടിയെത്തുന്ന നൂറുകണക്കിനാളുകൾക്കും അടച്ചുപൂട്ടൽ വെല്ലുവിളിയായി.
മറ്റ് വിഭാഗങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ജിംനേഷ്യങ്ങൾക്ക് മാത്രം വിലക്കേർപ്പെടുത്തുന്നത് അനീതിയാണെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. നീണ്ടകാലത്തെ അടച്ചുപൂട്ടലിന് ശേഷം തുറന്ന ജിംനേഷ്യങ്ങളിൽ ധാരാളം പേരാണ് കായിക മത്സരങ്ങൾക്കുള്ള തയാറെടുപ്പിനായി എത്തിയിരുന്നത്. ഈ മാസം 28ന് ജില്ലാ ബോഡി ബിൽഡിംഗ് മത്സരങ്ങളും രണ്ട് മാസത്തിനകം സംസ്ഥാനതല മത്സരങ്ങളും നടത്താനാണ് നിശ്ചയിച്ചിരുന്നത്. മറ്റ് ജില്ലകളിലെ താരങ്ങൾക്ക് പരിശീലനത്തിന് ആവശ്യത്തിന് സമയവും സൗകര്യവും ലഭിക്കുമ്പോൾ, ആലപ്പുഴയിലെ താരങ്ങൾക്ക് അവസരം നഷ്ടപ്പെടുന്നതിന് കാരണം ജില്ലാ ഭരണകൂടത്തിന്റെ കടുത്ത നിലപാടുകളാണെന്നാണ് ആക്ഷേപം.
ഫിറ്റ്നസ് മോഹിക്കുന്നവർ
1. പ്രൊഫഷണൽ ബോഡിബിൽഡർമാർ
2. ഫിറ്റ്നസ് ആഗ്രഹിക്കുന്ന കുട്ടികളും യുവാക്കളും
3 . ഹൃദയസംബന്ധമായ അസുഖമുള്ളവർ
4. ജീവിതശൈലീ രോഗികൾ
ജിമ്മൻമാരോട് അവഗണന
ഹോട്ടലുകൾ, ബീച്ച്, പാർക്ക്, സിനിമാ തിയേറ്റർ തുടങ്ങിയ ഒരിടങ്ങളിലും വിലക്കേർപ്പെടുത്താതെ ജിംനേഷ്യങ്ങൾക്ക് മാത്രം പൂട്ടിട്ടത് പക്ഷപാതപരമായ നടപടിയാണെന്നാണ് ആക്ഷേപം. മറ്റിടങ്ങൾക്ക് സമാനമായി നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ ജിംനേഷ്യങ്ങൾക്കും സാധിക്കും. വായ്പാ തിരിച്ചടവും, കെട്ടിട വാടകയുമുൾപ്പടെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തങ്ങളെ മാത്രം തള്ളിവിടുന്നത് ദ്രോഹമാണെന്ന് ജിംനേഷ്യം നടത്തിപ്പുകാർ പറയുന്നു.
വിവിധ മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന കുട്ടികളുൾപ്പടെ നൂറുകണക്കിന് പേരാണ് ജിംനേഷ്യങ്ങളെ പരിശീലനത്തിന് ആശ്രയിക്കുന്നത്. വ്യവസായത്തെ ദോഷകരമായി ബാധിക്കുന്ന നിലപാടാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്
- ശരത്, വെയിറ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |