ആലപ്പുഴ: ജില്ലാ ആശുപത്രിയിൽ ഇന്നലെ സന്ധ്യയ്ക്ക് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ചപ്പാത്തിയും മുട്ടക്കറിയും വിളമ്പിയതോടെ 'അത്താഴക്കൂട്ടം' അത്താഴം മുടക്കാത്ത 2353 ദിനങ്ങൾ പിന്നിട്ടു. 2005 ഒക്ടോബർ 5ന് ആലപ്പുഴ സ്വദേശി നൗഷാദിന്റെ മനസിൽ ഉദിച്ച ആശയമാണ് പിൽക്കാലത്ത് അത്താഴക്കൂട്ടമായി വളർന്നത്. നഗരത്തെ വിശപ്പ് രഹിതമാക്കുവാൻ ഒരുകൂട്ടം സുഹൃത്തുക്കൾ ചേർന്ന് തുടക്കമിട്ട പദ്ധതി അങ്ങനെ വിജയകരമായി മുന്നേറുന്നു.
തെരുവിൽ വിശന്നിരിക്കുന്നവർക്ക് ഭക്ഷണമെത്തിച്ചായിരുന്നു തുടക്കം. പിന്നീട് അവരെ കുളിപ്പിച്ച് വൃത്തിയാക്കുന്നതിലേക്കും ആവശ്യമുള്ളവർക്ക് അഭയമൊരുക്കുന്നതിലേക്കും കൂട്ടായ്മ വളർന്നു. ഇന്ന് നഗരവാസികളായ 23 അംഗ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അത്താഴക്കൂട്ടത്തിന്റെ പ്രവർത്തനം. ഭക്ഷണത്തിന് മതമില്ല..ഭക്ഷണം തന്നെ ഒരു മതമാണ് എന്നാണ് അത്താഴക്കൂട്ടത്തിന്റെ മുദ്രാവാക്യം.
കടൽ കടന്നെത്തുന്ന സ്നേഹം
സ്പോൺസർമാർ വഴിയാണ് അത്താഴക്കൂട്ടം ദിവസേനയുള്ള അത്താഴത്തിന് വക കണ്ടെത്തുന്നത്. നാട്ടിലെ പ്രമുഖരും സാധാരണക്കാരും സ്പോൺസർമാരിൽ ഉൾപ്പെടും. കടൽ കടന്ന മലയാളികളാണ് ഇതിൽ പ്രധാന പങ്കു വഹിക്കുന്നതെന്ന് നൗഷാദ് പറയുന്നു. വിശേഷ ദിനങ്ങളിൽ അന്നദാനമെന്ന ആശയത്തോടെ ധാരാളം പേരാണ് സമീപിക്കുന്നത്. അതിനാൽ ഇന്നോളം മുടക്കമില്ലാതെ അത്താഴ വിതരണം തുടരാൻ സാധിക്കുന്നതായി നൗഷാദ് പറയുന്നു. ഇടക്കാലത്ത് ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയായി മാറിയ സമയത്ത് മാത്രമാണ് ആശുപത്രിയിൽ അത്താഴ വിതരണം നടക്കാതിരുന്നത്. ആ സമയത്തും തെരുവിൽ വിശക്കുന്നവരെ കണ്ടെത്തി ഭക്ഷണം നൽകുകയായിരുന്നു അത്താഴക്കൂട്ടം. കളർകോട് പ്രവർത്തിക്കുന്ന അഭയകേന്ദ്രമായ തറവാട്ടിലെ പാചകക്കാരനാണ് എല്ലാവർക്കുമുള്ള ഭക്ഷണം തയാറാക്കുന്നത്. 60 പേർക്കുള്ള ഭക്ഷണം തയാറാക്കാൻ 2500 രൂപയാണ് സ്പോൺസർമാരിൽ നിന്ന് കണ്ടെത്തുന്നത്. ഇത് കൂടാതെ വിധവകൾ, കാൻസർ രോഗികൾ, കിടപ്പ് രോഗികൾ, ഡയാലിസിസ് രോഗികൾ തുടങ്ങിയവർക്ക് എല്ലാ മാസവും നിശ്ചിത തുകയ്ക്കുള്ള പലചരക്ക് സാധനങ്ങൾ മുടങ്ങാതെ എത്തിക്കാനും അത്താഴക്കൂട്ടത്തിന് സാധിക്കുന്നു. ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ ഭക്ഷണമെത്തിക്കുന്ന ജനകീയ ശൃംഖലയിലും അത്താഴക്കൂട്ടം കണ്ണിയായിരുന്നു.
......................................................
വിശക്കുന്നവരെ കണ്ടെത്തി ഭക്ഷണം നൽകാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ഒരു ദിവസം പോലും മുടങ്ങാതെ അത്താഴം നൽകണമെന്നാണ് ആഗ്രഹം. നന്മ വറ്റാത്ത നാടുള്ളിടത്തോളം മുടങ്ങാതെ മുന്നേറാമെന്നാണ് പ്രതീക്ഷ.
നൗഷാദ്, അത്താഴക്കൂട്ടം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |