ആലപ്പുഴ: അരിവിലയിലെ കുതിച്ചുചാട്ടം സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്നു. ഒരുകിലോ അരിയ്ക്ക് മൂന്ന് മുതൽ മൂന്നര രൂപ വരെയാണ് ഒരാഴ്ച്ചയ്ക്കുള്ളിൽ വർദ്ധിച്ചത്. ഇതോടെ സർവകാല റെക്കാഡായ 40 രൂപയിലേക്ക് ജനപ്രിയ ബ്രാൻഡായ ജയ അരിയുടെ റീട്ടെയിൽ വിലയെത്തി. കൊടുംവരൾച്ച കാരണം ആന്ധ്രയിലും തമിഴ്നാട്ടിലും ഉത്പാദനം കുറഞ്ഞതാണ് അരിവലി കൂടാൻ കാരണം. ഒരു മാസം മുൻപ് ജയ അരിക്ക് ഹോൾസെയിൽ വില 35 രൂപയായിരുന്നത് ഇന്ന് 37.50 യിലെത്തി. അന്ധ്രയിൽ നിന്ന് അവസാനമായി കേരളത്തിലേക്ക് വാഗണെത്തിയത് കഴിഞ്ഞ സെപ്റ്റംബറിലാണ്. വരൾച്ച മൂലം തമിഴ്നാടും ആന്ധ്രയെ ആശ്രയിച്ചു തുടങ്ങി. ഇതോടെയാണ് കേരളത്തിലേക്കുള്ള വരവ് കുറഞ്ഞത്. രണ്ടാം തരം ജയ അരിക്കും വിലവർദ്ധിച്ച് 37ലെത്തി.
വില വ്യത്യാസം (കഴിഞ്ഞ ആഴ്ച - ഇന്നലെ)
ജയ (മൊത്തവില) - ₹35- ₹37.5
ജയ (ചില്ലറവില ) - ₹37 - ₹40
മട്ട ഇരി - ₹34 - ₹38
സുരേഖ -₹ 32 - ₹37
പൊന്നി - ₹32 - ₹36
പച്ചരി - ₹29 -₹33
കാലികൾക്കും കോഴികൾക്കും രക്ഷയില്ല
അരിക്ക് മാത്രമല്ല, കന്നുകാലികൾക്കും കോഴികൾക്കും വേണ്ട തീറ്റയ്ക്കും വലിയ വില വ്യത്യാസമാണുണ്ടായിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ 75 രൂപയുടെ വർദ്ധനവാണ് കാലിത്തീറ്റയ്ക്കുണ്ടായത്. മുമ്പ് 1240 രൂപയ്ക്ക് ലഭിച്ച ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് ഇപ്പോൾ 1335 രൂപ നൽകണം. കോഴിത്തീറ്റ വില കിലോയ്ക്ക് 28ൽ നിന്ന് 33 ആയി.
സാധനങ്ങളുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. ആന്ധ്രയിൽ നിന്ന് കൂടുതൽ ലോഡ് എത്താതെ വിലയിൽ കുറവ് പ്രതീക്ഷിക്കുന്നില്ല
മനോജ്, പലചരക്ക് വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |