ആലപ്പുഴ: കോഴിയിറച്ചി വില റെക്കാഡ് നിരക്കിൽ കുതിച്ചുയരുമ്പോൾ ചിക്കൻ വ്യാപാരി സമിതിയും ചിക്കൻ മർച്ചന്റ്സ് അസോസിയേഷനും രണ്ടു തട്ടിലാണ്. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ നടത്തുന്നില്ലെന്ന് ഒരു പക്ഷം ആരോപിക്കുമ്പോൾ തീറ്റയുടെ വില വർദ്ധനവും ചൂടുകാലത്ത് കോഴി വളർത്തൽ കുറഞ്ഞതും വിലവർദ്ധനവിന് കാരണമായി വിശദീകരിച്ച് നിസാരവത്കരിക്കുകയാണ് മറുവിഭാഗം.
ഈസ്റ്റർ, റംസാൻ, പെരുനാൾ, വിഷു തുടങ്ങിയ ഉത്സവാഘോഷങ്ങളോട് ബന്ധപ്പെട്ട് കോഴി വില ഉയരുന്നത് സാധാരണമെങ്കിലും ഇത്തവണ വില വർദ്ധന അനിയന്ത്രിതമായ നിരക്കിലാണെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു.
തുച്ഛമായ ലാഭത്തിന് കച്ചവടം നടത്തുന്ന ചെറുകിടക്കാർക്ക് കട വാടക നൽകാനോ തൊഴിലാളികൾക്ക് ശമ്പളം നൽകാനോ സാധിക്കുന്നില്ല. കച്ചവടത്തിൽ 80 ശതമാനത്തിലധികം കുറവാണുണ്ടായിരിക്കുന്നത്. വിലക്കയറ്റുണ്ടായാൽ പരമാവധി 15 ദിവസങ്ങൾക്കുള്ളിൽ നിരക്ക് കുറയുന്നതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടിയ നിരക്ക് ഒരു മാസത്തോളമായി തുടരുകയാണ്.
ചിക്കൻ മർച്ചന്റ്സ് അസോസിയേഷൻ
കോഴിയിറച്ചി കഴിക്കാൻ സാധാരണക്കാരന് കഴിയാത്ത സാഹചര്യമായി. വിഷയത്തിൽ ജില്ലാ കളക്ടർക്കുൾപ്പടെ നിവേദനം നൽകും. ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ കടയടപ്പ് സമരത്തിലേക്ക് കടക്കും. മേഖലയെ തകർക്കാനാണ് കുത്തക കോഴിഫാം മുതലാളിമാർ ശ്രമിക്കുന്നത്. കഴിഞ്ഞ 32 വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണിപ്പോൾ ഈടാക്കുന്നതെന്നും ചിക്കൻ മർച്ചന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എം.നസീർ, ജനറൽ സെക്രട്ടറി ഷിഹാബുദ്ദീൻ, ട്രഷറർ അബ്ദുൾസലാം എന്നിവർ പറഞ്ഞു.
ചിക്കൻ വ്യാപാരി സമിതി
ചൂടുകാലമായതിനാൽ ഫാമുകളിൽ കോഴികളെ വളർത്തുന്നത് കുറവാണ്. കോഴിത്തീറ്റയ്ക്ക് വലിയ വില വർദ്ധനവാണുണ്ടായത്. 50 കിലോ തീറ്റയ്ക്ക് 2100 രൂപ നൽകണം. ഒരു കോഴിക്കുഞ്ഞിന്മേൽ 110 രൂപ മുതൽമുടക്ക് വേണ്ടിവരുന്നു. മുൻപ് ഇത് പരമാവധി 90 രൂപയായിരുന്നു. ഇക്കാരണങ്ങളാലാണ് ചിക്കന്റെ വില വർദ്ധിച്ചത്.
.............................................
കോഴിയിറച്ചി വില (കിലോയ്ക്ക് )
270 രൂപ
ഒരു മാസത്തെ
വർദ്ധിച്ചത് : 80 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |