ആലപ്പുഴ : പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന് (എച്ച്.എൽ.എൽ) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഇംപ്ലാന്റുകൾ നൽകിയ വകയിൽ കുടിശ്ശികയായി ലഭിക്കാനുള്ള രണ്ടുകോടി രൂപ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആദ്യഗഡുവായി 26ലക്ഷം രൂപ ഇന്നലെ പാസാക്കി. ശേഷിച്ച തുകയും ഉടൻ നൽകാനുള്ള നീക്കത്തിലാണ് ആശുപത്രി അധികൃതർ. 'ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഇംപ്ലാന്റുകൾ നൽകുന്നത് നിർത്താൻ എച്ച്. എൽ.എൽ" എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് നടപടി.
ഇംപ്ളാന്റ് വിതരണം നിറുത്തിവയ്ക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന്, വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി. തുടർന്ന് ആശുപത്രി സൂപ്രണ്ട് 26ലക്ഷം രൂപ പാസാക്കിയ വിവരം എച്ച്.എൽ.എൽ അധികാരികളെ അറിയിച്ചു. എച്ച്.എൽ.എൽ നൽകുന്ന ഇംപ്ളാന്റുകൾ സാധാരണക്കാർക്ക് വളരെ ആശ്വാസകരമാണ് . സ്വകാര്യ കമ്പനികളുടേതിനെക്കാൾ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് എച്ച്.എൽ.എൽ ഇംപ്ലാന്റുകൾ നൽകുന്നത്.എച്ച്.എൽ.എല്ലിനെ കുടിശിക വരുത്തി ഒഴിവാക്കാനുള്ള ഗൂഢനീക്കമാണ് അണിയറയിൽ നടക്കുന്നതെന്ന് ആരോപണവും ഉയർന്നിരുന്നു.
എച്ച്.എൽ.എല്ലുമായുള്ളത് ദീർഘകാല കരാർ
സംസ്ഥാനത്ത് അഞ്ച് മെഡിക്കൽ കോളേജ് ആശുപത്രികളിലും ഇംപ്ളാന്റുകൾ വിതരണം ചെയ്യുന്നതിന് എച്ച്.എൽ.എല്ലുമായി ദീർഘകാല കരാറാണ് ആരോഗ്യ വകുപ്പ് ഒപ്പുവച്ചിട്ടുള്ളത്. !5വർഷത്തേക്കാണ് കരാർ നൽകിയത്. മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ തന്നെ എച്ച്.എൽ.എൽ ഫാർമാസികൾ പ്രവർത്തിക്കുന്നതിനുള്ള സംവിധാനവും നൽകി. ആലപ്പുഴ, തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഫാർമസി സ്ഥാപിക്കാൻ സ്ഥലം നൽകി. കോട്ടയം, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ ഫാർമാസിക്ക് കെട്ടിട സൗകര്യം ഒരുക്കി. എന്നിട്ടും വർഷാവർഷം കരാർ പുതുക്കണമെന്നാണ് മെഡിക്കൽ കോളേജ് അധികാരികളുടെ നിലപാട്.
"ഇംപ്ളാന്റ് വാങ്ങിയ വകയിൽ 26ലക്ഷം രൂപ ഇന്നലെ അനുവദിച്ചു. പഴയ ബില്ലുകൾ സ്റ്റോക്കിൽ എന്റർ ചെയ്യുന്നതിൽ കാലതാമസം വന്നതാണ് തുക വിതരണം ചെയ്യുന്നതിന് തടസമായത്. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി ഫയൽ പരിശോധിച്ച് ഫണ്ടിന്റെ ലഭ്യത അനുസരിച്ച് തുക കൊടുക്കാനുള്ള തീരുമാനം കൈക്കൊള്ളും.
- ഡോ.സജീവ് ജോർജ് പുളിക്കൽ,
സൂപ്രണ്ട്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |