SignIn
Kerala Kaumudi Online
Thursday, 19 September 2024 12.30 PM IST

ആലപ്പുഴയിൽ ലൈസൻസില്ല, ജില്ല വിട്ടാൽ ഓടിത്തളരാം !

Increase Font Size Decrease Font Size Print Page
s

ഹൗസ് ബോട്ടുകളുടെ ലൈസൻസിനെച്ചൊല്ലി തർക്കം

ആലപ്പുഴ : ഹൗസ് ബോട്ടുകൾക്ക് ലൈസൻസ് നൽകുന്നതിൽ പിന്തുടരുന്ന മാനദണ്ഡത്തെച്ചൊല്ലി വിവാദമുയരുന്നു. ആലപ്പുഴ ജില്ലയിൽ സവാരിക്ക് ലൈസൻസ് നൽകില്ലെങ്കിലും മറ്റ് ജില്ലകളിൽ സവാരിക്ക് ലൈസൻസ് നൽകുമെന്നതാണ് ബോട്ടുടമകളെ കുഴപ്പിക്കുന്നത്.

വേമ്പനാട്ടു കായലിൽ ഹൗസ് ബോട്ടുകളുടെ എണ്ണം കൂടുതലായതുകൊണ്ടാണ് ജില്ലയിൽ ലൈസൻസ് അനുവദിക്കാത്തതെന്ന് അധികൃതർ പറയുന്നു.എന്നാൽ, കൊടുങ്ങല്ലൂരും കൊല്ലം അഷ്ടമുടിക്കായലിലും സവാരിക്ക് അനുമതി നൽകാമെന്നാണ് ലൈസൻസ് നൽകേണ്ട പോർട്ട് ഓഫീസ് അധികൃതരുടെ പക്ഷം. ഇത് വിചിത്ര വാദമാണെന്നാണ് ചെറുകിട ഹൗസ് ബോട്ടുടമകൾ പറയുന്നത്. ജില്ലയിൽ അടുത്തിടെ 25ൽ അധികം ഹൗസ് ബോട്ടുകളാണ് ലൈസൻസില്ലാത്തതിന്റെ പേരിൽ പിടിച്ചുകെട്ടിയത്. ഇതേ ബോട്ടുകൾക്ക് മറ്റ് ജില്ലകളിൽ സവാരിക്ക് അനുമതി നൽകാമെന്ന് പറയുന്നതിന് പിന്നിൽ വൻകളികൾ നടക്കുന്നുണ്ടെന്നാണ് ആക്ഷേപം.

ലൈസൻസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനായി 2018ൽ ആലപ്പുഴയിൽ അദാലത്ത് സംഘടിപ്പിച്ചിരുന്നു. ചെക്ക് ലിസ്റ്റിൽ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ലൈസൻസ് നൽകാൻ അന്ന് തീരുമാനമായിരുന്നതാണ്. എന്നാൽ, അദാലത്തിൽ പങ്കെടുത്ത ജലയാനങ്ങൾക്ക് ലൈസൻസ് അനുവദിക്കാതെ, സർവേയിൽ തീരുമാനമായിട്ടില്ലെന്ന മറുപടിയാണ് അധികൃതർ നൽകുന്നത്. ലൈസൻസ് യോഗ്യതയ്ക്കുള്ള ചെക്ക് ലിസ്റ്റ് മാനദണ്ഡങ്ങൾ പാലിച്ചിട്ടും, തങ്ങളോട് ചിറ്റമ്മ നയമാണ് തുടരുന്നതെന്ന് ചെറുകിട ഹൗസ് ബോട്ടുടമകൾ പറയുന്നു.

ഖജനാവിന് നേട്ടം

ലൈസൻസില്ലാത്ത ബോട്ടുകൾ ഓരോ തവണ പിടിച്ചുകെട്ടുമ്പോഴും പിഴയിനത്തിൽ നല്ലൊരു തുക സർക്കാരിന്റെ ഖജനാവിലെത്തും. സിംഗിൾ ബെഡ് റൂം ബോട്ട് പിടിച്ചെടുത്താൽ 12000 രൂപ മുതലാണ് പിഴ. ഇങ്ങനെ പിടിച്ചെടുക്കുന്ന ബോട്ടുകൾ ആര്യാടുള്ള സ്വകാര്യ ഡോക്കിലാണ് കൊണ്ടിടുന്നത്. ഇവിടുത്തെ സുരക്ഷാ സംവിധാനങ്ങൾക്കുൾപ്പെടെയുള്ള ചിലവുകൾ ബോട്ടുടമകളിൽ നിന്ന് ഈടാക്കും.

400 ലധികം ലൈസൻസില്ലാത്ത ഹൗസ് ബോട്ടുകൾ ജില്ലയിലുണ്ട്

നാടു കടത്തരുതെന്ന് ബോട്ടുടമകൾ

ഹൗസ് ബോട്ടുകളിൽ ഭൂരിപക്ഷവും രജിസ്റ്റർ ചെയ്തിരിക്കുന്നത് ആലപ്പുഴ പോർട്ടിലാണ്. അദാലത്തിൽ പങ്കെടുത്തതും ആലപ്പുഴയിലാണ്. എന്നിട്ടും സവാരി നടത്താൻ ജില്ല വിടണമെന്ന നിർദ്ദേശം അംഗീകരിക്കാനാവില്ലെന്നാണ് ബോട്ടുകാരുടെ പക്ഷം. തണ്ണീർമുക്കം ബണ്ടു കഴിഞ്ഞാൽ മീൻപിടുത്ത വലകളും കായൽക്കുറ്റികളും ധാരാളമാണ്. അഷ്ടമുടിക്കായലിൽ ആലപ്പുഴയിലെത്തുന്നത് പോലെ വിനോദസഞ്ചാരികളെത്തില്ല.

ബോട്ടുടമകളുടെ ആവശ്യങ്ങൾ

 2018ലെ അദാലത്തിൽ പങ്കെടുത്ത ജലയാനങ്ങൾക്ക് ലൈസൻസ് അനുവദിക്കുക

 സാനിട്ടൈസേഷന്റെ ഭാഗമായി ഡി.ടി.പി.സി ഏർപ്പെടുത്തിയ 100 രൂപ പാസ് നിറുത്തലാക്കുക

 ഇതര ജില്ലകളിലെ ബോട്ടുകൾക്ക് ആലപ്പുഴയിൽ സവാരിക്ക് അനുമതി നൽകുക

വീണ്ടും ഒരു അദാലത്ത് വച്ച് പ്രശ്നം പരിഹരിക്കണം. മാനദണ്ഡങ്ങൾ പാലിക്കുന്ന ബോട്ടുകൾക്ക് സവാരി നടത്താൻ അനുവാദം നൽകണം

- എ.അനസ്, പ്രസിഡന്റ്, ചെറുകിട ഹൗസ്ബോട്ട് ഓണേഴ്സ് സംയുക്ത സമരസമിതി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.