അപകട ഭീഷണി ഉയർത്തി പാലത്തിലെ പാർക്കിംഗ് ,
ഹരിപ്പാട്: അസ്തമന സൂര്യ ശോഭ ചൊരിയുന്ന കടലും കിഴക്ക് കായലും ഒരേ സമയം വീക്ഷിക്കാവുന്ന വലിയഴീക്കൽ പാലം തുറന്നത് വലിയ ടൂറിസം വികസന സ്വപ്നങ്ങളുമായാണ്. എന്നാൽ ഇപ്പോൾ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും വലിയഴീക്കൽ പാലത്തിൽ തിരക്കിന് ഒട്ടും കുറവില്ല. ഫലമോ, തീരദേശപാതയിലെ ഗതാഗതക്കുരുക്കും പാലത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലമുള്ള അപകട ഭീഷണിയും.
യാത്ര ചെയ്യാൻ എത്തുന്നവരിലും കൂടുതൽ പാലത്തിലും ബീച്ചിലും ലൈറ്റ് ഹൗസ് പരിസരത്തും ഉൾപ്പടെ നിന്ന് ചിത്രങ്ങൾ എടുക്കാൻ എത്തുന്നവരാണ്. കടൽ-കായൽ ഭംഗി ആസ്വദിച്ച് പാലത്തിലൂടെയുള്ള യാത്ര സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഫ്രീക്കന്മാരും ബൈക്ക് ഹണ്ടേഴ്സും പാലം കൈയ്യേറിയിരിക്കുന്ന അവസ്ഥയാണ്. പാതയ്ക്ക് ഉൾക്കൊളളാൻ കഴിയാത്ത തരത്തിൽ വാഹനങ്ങളാണ് ഇവിടേക്കു വരുന്നത്. ഇതുമൂലം സന്ദർശനത്തിനെത്തുന്നവരും തിരികെ പോകുന്നവരും മണിക്കൂറുകളോളം കുരുക്കിൽപെടേണ്ടിവരുന്നു. അവധി ദിവസങ്ങളിൽ വൈകുന്നേരമാണ് തിരക്ക് ഏറുന്നത്.
തീരദേശ പാതയ്ക്ക് വീതി കുറവാണ്. ഇതിനൊപ്പം വലിയഴീക്കൽ മുതൽ തറയിൽക്കടവു വരെ റോഡിന്റെ വശങ്ങളിൽ പലയിടങ്ങളിലും കടലേറ്റത്തിൽ അടിച്ചു കയറ്റിയ മണലും കൂട്ടിവച്ചിരിക്കുന്നു. ഇതും കുരുക്കു രൂക്ഷമാകാൻ കാരണമാകുന്നുണ്ട്. പാലത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. പാലത്തിൽ നിന്ന് കാഴ്ചകൾ കാണാൻ വാഹനങ്ങൾ നിർത്തിയിടുന്നതും ഗതാഗത തടസത്തിനും കാരണമാകുന്നു. പാലത്തിൽ നോ പാർക്കിംഗ് ബോർഡുകൾ ധാരാളമായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ആരും ശ്രദ്ധിക്കാറില്ല. നിയന്ത്രണത്തിന് പൊലീസോ ഹോംഗാർഡോ ഇല്ലാത്തതും ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. പാലത്തിലൂടെ യാത്ര ചെയ്യുന്നവർ മൊബൈൽ ഫോണിൽ ചിത്രങ്ങളും വീഡിയോയും എടുത്ത് വാഹനമോടിക്കുന്നതും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. പാലത്തിലെ വാഹന പാർക്കിംഗ് ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
............................................
പുറം ലോകവുമായി ബന്ധപ്പെടാൻ തീരദേശ പാതയെ മാത്രം ആശ്രയിക്കുന്ന പ്രദേശ വാസികൾക്ക് റോഡിലെ ഗതാഗത കുരുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പ്രദേശത്തിന്റെ വികസനം സന്തോഷം നൽകുന്നതാണ്. എന്നാൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
വിനയൻ, പ്രദേശവാസി
പാലം വന്നതോടെ പ്രദേശത്ത് കച്ചവടക്കാർക്ക് ഉൾപ്പടെ ഗുണങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ യുവാക്കൾ ബൈക്കുകളിലും മറ്റും അമിത വേഗത്തിൽ പായുന്നത് കാരണം അപകട സാധ്യത ഏറെയാണ്. കുടുംബങ്ങൾ പാലത്തിലേക്ക് എത്തുമ്പോൾ അവർക്ക് വേണ്ട സുരക്ഷ ഒരുക്കാൻ അധികൃതർ ശ്രദ്ധിക്കണം. പാലത്തിൽ പൊലീസിന്റെയോ ഹോംഗാർഡിന്റെയോ സേവനം അനിവാര്യമാണ്.
സോമൻ, സന്ദർശകൻ
........................................
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |