ആലപ്പുഴ :ഇത്തവണ ഈസ്റ്റർ ആഘോഷത്തിന് തീൻമേശകളിൽ നിറയുക അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന താറാവുകളുടെ ഇറച്ചി. പക്ഷിപ്പനിയും തീറ്റവിലവർദ്ധനവും കാരണം കടുത്ത പ്രതിസന്ധിയിലായ ജില്ലയിലെ താറാവ് ,കോഴി കർഷകർ കളംവിട്ടതോടെയാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് താറാവിനെ എത്തിക്കേണ്ടി വരുന്നത്. വർഷത്തിൽ ഏറ്റവും കൂടുതൽ താറാവ് വില്പന നടക്കുന്ന സീസണുകളിലൊന്നാണ് ഈസ്റ്റർ.
ആന്ധ്ര, തമിഴ്നാട്, ബംഗളൂരു, മൈസൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് പ്രധാനമായും താറാവുകളെ എത്തിക്കുന്നത്. ഒക്ടോബറിൽ ഉണ്ടായ പക്ഷിപ്പനിയെ തുടർന്ന് ജില്ലയിൽ അരലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കിയിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് പ്രതിദിനം 20,000 താറാവുകളാണ് കുട്ടനാട്ടിൽ വില്പനയ്ക്കായി എത്തുന്നത്. തായങ്കരി, എടത്വ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള മൊത്തവ്യാപാരികളാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് താറാവുകളെ ജില്ലയിലെ വിവിധ ചെറുകിട വില്പന കേന്ദ്രങ്ങളിൽ എത്തിക്കുന്നത്.
70 മുതൽ 80ദിവസം വരെ പ്രായമായ ഒന്നരക്കിലോ തൂക്കം വരുന്ന താറാവ് മൊത്തവ്യാപാരികൾക്ക് 235 രൂപയ്ക്ക് ലഭിക്കും. ഇവിടെ നിന്ന് വാങ്ങുന്ന ചെറുകിട കച്ചവടക്കാർ താറാവ് ഒന്നിന് 350- 370 രൂപയ്ക്കാണ് ആവശ്യക്കാർക്ക് വിൽക്കുന്നത്. ഇതേ പ്രായത്തിലുള്ള നാടൻ താറാവിന് (രണ്ടുകിലോ തൂക്കമുള്ളത്) 250 മുതൽ 300 രൂപ വരെ നൽകിയാൽ മതിയായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന താറാവുകൾക്ക് തൂക്കം കൂടുതൽ ലഭിക്കുന്നതിനുള്ള രാസപദാർത്ഥം കലർന്ന ഭക്ഷണമാണ് നൽകുന്നതെന്നും ആക്ഷേപമുണ്ട്.
ജില്ലയിലേക്ക് താറാവും കോഴിയുമെത്തുന്നത്
അന്യസംസ്ഥാനങ്ങളിൽ നിന്ന് പ്രതിദിനം 20,000 താറാവുകളാണ് കുട്ടനാട്ടിൽ വില്പനയ്ക്കായി
എത്തുന്നത്.
താറാവ് : ആന്ധ്ര, തമിഴ്നാട്, ബാംഗ്ളൂർ, മൈസൂർ
കോഴി : തമിഴ്‌നാട്ടിലെ ഉദുമൽപേട്ട, പല്ലടം, സുൽത്താൻപേട്ട, സേലം, ഈറോഡ്, നാമക്കൽ
കഴിഞ്ഞയാഴ്ച
കോഴി: ₹160-180
ഇറച്ചി : ₹ 200-220
താറാവ് ഒന്നിന് : ₹350-370
പ്രതിസന്ധിയിലായ താറാവ്,കോഴി കർഷകരെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. തീറ്റയുടെ വില കുറയ്ക്കാനോ സാമ്പത്തിക സഹായം നൽകാനോ നടപടി ഉണ്ടായില്ല. രോഗവ്യാപനം ഉണ്ടാകുമ്പോൾ അത് പരിശോധിക്കാൻ കൃത്യമായ സംവിധാനം സംസ്ഥാനത്ത് ഉണ്ടാവണം.
- ബെൻസി, താറാവ് കർഷകൻ
'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |