SignIn
Kerala Kaumudi Online
Thursday, 19 September 2024 9.03 AM IST

തീറ്റ വിലയും കുഞ്ഞുങ്ങളുടെ വിലയും കുതിച്ചുയരുന്നു കോഴി ഫാമുകൾക്ക് അടച്ചുപൂട്ടൽക്കാലം

Increase Font Size Decrease Font Size Print Page
kozhi

ആലപ്പുഴ: കോഴിത്തീറ്റയുടെയും കുഞ്ഞുങ്ങളുടെയും വില കുതിച്ചുകയറിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ചെറുകിട ഫാമുകൾ പിടിച്ചുനിൽക്കാൻ പെടാപ്പാടുപെടുകയാണ്. തീറ്റയ്ക്കും കുഞ്ഞിനും ഏകദേശം ഇരട്ടിയോളമാണ് വിലയിൽ വർദ്ധന വന്നിട്ടുള്ളത്.

50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 1300ൽ നിന്നും 2550 രൂപ വരെയാണ് വില ഉയർന്നത്. ചെറുകിട കച്ചവടക്കാർ 43 മുതൽ 45 രൂപ വരെയാണ് ഒരുകിലോഗ്രാം തീറ്റയ്ക്ക് ഈടാക്കുന്നത്. വിരിയിച്ചെടുക്കുന്ന കോഴിക്കുഞ്ഞിന്റെ വിലയിലും വർദ്ധനവുണ്ട്. ഒരു ദിവസം പ്രായമായ 16 മുതൽ 20 രൂപ വരെ വിലയുണ്ടായിരുന്ന കുഞ്ഞുങ്ങൾക്ക് ഇപ്പോൾ 35 മുതൽ 40 വരെയാണ് വില. ഗതാഗത ചെലവ്, ചില്ലറ കച്ചവടക്കാരുടെ ലാഭവിഹിതം, മാലിന്യം നീക്കം ചെയ്യാനുളള തുക, ജീവനക്കാരുടെ ശമ്പളം, വൈദ്യുതി എന്നിങ്ങനെ അനുബന്ധ ചെലവുകളും കൂടി കണക്കിലെടുക്കുമ്പോൾ കോഴിഫാമുകൾ വൻ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.

തീറ്റവില അടിക്കടി കൂടുന്നതിനാൽ ആനുപാതികമായി കർഷകർക്ക് വില കിട്ടാതെ വന്നതോടെ ഫാം ഉടമകൾ ഉത്പാദനം നിർത്തി. ചെറുതും വലുതുമായ ആയിരത്തിലധികം ഫാമുകളാണ് സംസ്ഥാനത്തുള്ളത്. സ്വയംതൊഴിൽ പദ്ധതി പ്രകാരം തുടങ്ങിയ ഇറച്ചിക്കോഴി ഫാമുകൾ പലതും വലിയ പ്രതിസന്ധിയിലാണിപ്പോൾ.

ഒരുകിലോ കോഴി ഇറച്ചിക്ക് കഴിഞ്ഞ മാസം 65 രൂപയായിരുന്നു. ഇന്നലത്തെ വില 160 രൂപയാണ്.

സംസ്ഥാനത്തിന് ആവശ്യമായ ഇറച്ചിക്കോഴിയുടെ 80 ശതമാനവും ഇവിടെത്തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. അതിനാൽ തമിഴ്‌നാടൻ ഇറച്ചിക്കോഴിക്ക് പഴയ ഡിമാൻഡില്ല. എന്നാൽ കുഞ്ഞുങ്ങളുടെ ഉത്പാദനം കൂടുതലും തമിഴ്നാട്ടിലാണ്. കുഞ്ഞിന്റെയും തീറ്റയുടെയും വില തമിഴ്‌നാട്‌ലോബികൾ നിയന്ത്രിക്കുന്ന സാഹചര്യമാണ്.

# നിയന്ത്രണം തമിഴ്നാടിന്

സംസ്ഥാനത്തെ കർഷകർക്ക് ആവശ്യമായ കോഴിക്കുഞ്ഞുങ്ങളും തീറ്റയും തമിഴ്‌നാട്ടിൽ നിന്നാണ് എത്തുന്നത്. സ്വാഭാവികമായും തമിഴ്‌നാട്‌ലോബിയാണ് വില നിയന്ത്രിക്കുന്നത്. സംസ്ഥാനത്തെ ഫാമുകളിൽ കോഴിയുടെ ഉത്പാദനം തമിഴ്നാട് ഫാമുടമകൾ ഏറ്റെടുത്തു. സീസൺ ആരംഭിക്കുമ്പോൾ തമിഴ്‌നാട്‌ ലോബികൾ കുറഞ്ഞ വിലയ്ക്ക്‌ കേരളത്തിലേക്ക് ഇറച്ചിക്കോഴി എത്തിക്കും. അതിനാൽ സംസ്ഥാനത്തെ കർഷകർക്ക് സാമ്പത്തിക നഷ്ടമുണ്ടാകും. ഇത് കണക്കിലെടുത്ത് പല ഫാം ഉടമകളും കളം വിട്ടിട്ടുണ്ടുമുണ്ട്.
ഭൂരിഭാഗം ഫാമുകളുടെയും നിയന്ത്രണം തമിഴ്‌നാട് ലോബികളുടെ കൈകളിലുമാണ്. വിപണി വിലയ്ക്കനുസൃതമായി ഫാമുകളിൽ നിന്നെടുക്കുന്നവയ്ക്ക് വില ലഭിക്കുന്നില്ല. വൻകിട ലോബികൾ ഇതു നിയന്ത്രിക്കുന്നു. ഒരു കോഴിക്ക് 95 രൂപ വരെ ചെലവു വരുമ്പോൾ അതിലും കുറഞ്ഞ നിരക്കിലാണ് കോഴികളെ ഇത്തരം ലോബികൾ കർഷകരിൽ നിന്നും വാങ്ങുന്നത്. എന്നിട്ട് വിപണിയിൽ ഉയർന്ന വിലയ്ക്കു വിൽക്കുകയും ചെയ്യും.

#തീറ്റയ്ക്കും ആശ്രയം അന്യസംസ്ഥാനങ്ങൾ
കോഴിത്തീറ്റ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളായ ചോളം, സോയാബീൻ എന്നിവയുടെ വിലക്കയറ്റമാണ് തീറ്റയുടെ വിലവർദ്ധനയ്ക്ക് കാരണം. തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള തീറ്റയാണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്.

.............................

"ഇറച്ചിക്കോഴി തീറ്റ കേരള ഫീഡ്‌സ് ഉത്പാദിപ്പിക്കുന്നില്ല. തീറ്റ,കോഴിക്കുഞ്ഞുങ്ങളുടെ വില എന്നിവ നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം. അടിക്കടിയുള്ള തീറ്റവില വർദ്ധനവുംകോഴിക്കുഞ്ഞുങ്ങളുടെ വിലവർദ്ധനവും ഫാം ഉടമകളെ നഷ്ടത്തിലാക്കുകയാണ്.

സുരേഷ് ബാബു, ഫാംഉടമ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.