മാന്നാർ: കുരട്ടിക്കാട് പാട്ടമ്പലത്തിലമ്മയുടെ അനുഗ്രഹം തേടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാന്നാറിലെത്തി. സഹപാഠിയും ഉറ്റസുഹൃത്തുമായ മാന്നാർ മങ്ങലത്തേത്ത് വീട്ടിൽ കെ.വേണുഗോപാൽ കുരട്ടിക്കാട് പാട്ടമ്പലത്തിൽ നടത്തുന്ന അൻപൊലി അരീപ്പറ വഴിപാടുമായി ബന്ധപ്പെട്ടാണ് വി.ഡി.സതീശൻ എത്തിയത്. മുൻ ഗുരുവായൂർ അഡ്മിനിസ്ട്രേറ്ററും ഇപ്പോൾ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് കൺട്രോളർ കൂടിയായ കെ.വേണുഗോപാൽ എറണാകുളം രാജഗിരി കോളേജിൽ എം.എസ്.ഡബ്ല്യു കോഴ്സിൽ വി.ഡി.സതീശന്റെ സഹപാഠിയായിരുന്നു. അന്നു മുതൽ തുടങ്ങിയ സൗഹൃദം ഇന്നും കാത്തു സൂക്ഷിക്കുകയാണ് ഇരുവരും .
പത്താമുദയ ദിവസമായ ശനിയാഴ്ച രാത്രി ദേവിയെ പുറത്തെഴുന്നെള്ളിക്കുന്ന ചടങ്ങിൽ ദീർഘനേരം പങ്കെടുത്ത സതീശൻ തന്റെ എല്ലാ വിജയങ്ങളിലും പാട്ടമ്പലത്തിലമ്മയുടെ അനുഗ്രഹം ഉള്ളതായി പറഞ്ഞു.
പാട്ടമ്പലം ദേവസ്വം പ്രസിഡന്റ് ബി.അജയകുമാർ ഷാൾ അണിയിച്ച് പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചു. കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്, മാന്നാർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ വത്സല ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജിത്ത് ശ്രീരംഗം, അജിത്ത് പഴവൂർ, കോൺഗ്രസ് ഭാരവാഹികളായ പ്രദീപ് ശാന്തിസദൻ, അൻസിൽ അസീസ്, ഹരികുമാർ ഹരിമംഗലം, ഗണേശ് ജി.മാന്നാർ എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |