ആലപ്പുഴ: അമൃത് പദ്ധതിയിൽ നഗരസഭ വാങ്ങിക്കൂട്ടിയ 60ലക്ഷം രൂപ വിലവരുന്ന കുടിവെള്ള വിതരണ പ്പൈപ്പ് മഴയും വെയിലുമേറ്റ് നശിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് 21 വാർഡുകളിൽ സ്ഥാപിക്കാനായി ഉന്നതതല കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് പി.വി.സി പൈപ്പ് വാങ്ങിയത്. ആറ് കിലോമീറ്റർ നീളത്തിൽ പുതിയ പൈപ്പ് ലൈൻസ്ഥാപിക്കാൻ ആവശ്യമായ പൈപ്പാണ് വലിയചുടുകാട് വാട്ടർടാങ്കിന്റെ മുന്നിൽ ഉപയോഗശൂന്യമായി കിടക്കുന്നത്. അമൃത് പദ്ധതിയുടെ ആദ്യഘട്ടത്തിൽ നഗരസഭയ്ക്ക് 225കോടി രൂപ അനുവദിച്ചതിൽ പകുതി തുകയും കുടിവെള്ള വിതരണത്തിനായി മാറ്റി. നഗരവാസികൾ സന്തോഷത്തോടെ പദ്ധതിയെ ഇരുകൈകളോടെ സ്വീകരിച്ചെങ്കിലും പൈപ്പ് സ്ഥാപിക്കുന്ന കാര്യത്തിൽ അനാസ്ഥ കാട്ടിയത് നഗരവാസികൾക്ക് തിരിച്ചടിയായി. നാല് പുതിയ ഓവർഹെഡ് ടാങ്കും നഗരത്തിന്റെ കിഴക്ക് ഭാഗത്തെ 21 വാർഡുകളിൽ കാലപ്പഴക്കം ചെന്ന വിതരണ കുഴൽ മാറ്റിസ്ഥാപിക്കുവാനായിരുന്നു പദ്ധതി. കുടിവെള്ളത്തിനായി എന്നും കേഴുന്ന നെഹ്രുട്രോഫി, പുന്നമട, തിരുമല വാർഡുകളിൽ പോലും അന്ന് പൈപ്പ് മാറ്റി സ്ഥാപിക്കാതെ ഉദ്യോഗസ്ഥരും കരാറുകാരുമായി ഒത്തുകളിക്കുകയായിരുന്നു ഭരണകർത്താക്കൾ ചെയ്തതെന്ന് ആക്ഷേപം. സ്ഥാപിച്ച വിതരണ കുഴലുകൾക്ക് കണക്ഷൻ പോലും നൽകുന്നതിന് വാട്ടർ അതോറട്ടറി വീഴ്ച വരുത്തി.
പൊട്ടൽ തുടർക്കഥ
നഗരത്തിൽ കുടിവെള്ള വിതരണ കുഴൽ പൊട്ടി വെള്ളം പാഴാകുന്നത് തുടർക്കഥയാണ്. കാലപ്പഴക്കം ചെന്ന പൈപ്പിലൂടെയാണ് ഇന്നും കുടിവെള്ള വിതരണം നടത്തുന്നത്. രാജഭരണ കാലത്ത് പറവൂർ തുക്കുകുളത്ത് സ്ഥാപിച്ച സേതുപാർവതി ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി 70 വർഷം മുമ്പ് സ്ഥാപിച്ച കുടിവെള്ള കുഴലുകളാണ് ഇന്നും നഗരത്തിലുള്ളത്.അന്ന് പൊതുടാപ്പുകളെ മാത്രം ലക്ഷ്യമിട്ട് സ്ഥപിച്ചതിനാൽ വിതരണ കുഴലുകൾക്ക് വ്യാസക്കുറവാണ്. കാലപഴക്കം ചെന്നതിനാൽ ഇരുമ്പ് പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നുമുണ്ട്. കൂടുതൽ പേർ ഹൗസ് കണക്ഷൻ എടുത്തതോടെ വ്യാസം കൂടിയ പൈപ്പ് സ്ഥാപിക്കാൻ തീരുമാനിച്ചു. പരിഹാരമായി 160മില്ലീമീറ്റർ വ്യാസമുള്ള പൈപ്പ് വാങ്ങി സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും ആവശ്യത്തിലധികം പൈപ്പ് വാങ്ങിയത് വിനയായി. ഒരു സെക്കൻഡിൽ 220ലിറ്റർ വെള്ളം വിതരണം ചെയ്യാൻ കഴിയുന്ന പൈപ്പ് നശിക്കുന്നത്.
"മുൻ ഭരണ സമിതിയുടെ കാലത്ത് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ജലഅതോറട്ടിയാണ് പൈപ്പ് വാങ്ങിയത്. പൈപ്പ് ഉപയോഗയോഗ്യമാണെങ്കിൽ സ്ഥാപിക്കാനുള്ള നടപടി ആവശ്യപ്പെടും. ഉപയോഗയോഗ്യമല്ലെങ്കിൽ ബന്ധപ്പെട്ടവർക്ക് എതിരെ നിയമപരമായ നടപടി എടുക്കണം.
-അഡ്വ. റിഗോ രാജൂ, കോൺഗ്രസ് പാർലമെന്ററി ലീഡർ, നഗരസഭ
"അമൃത് പദ്ധതിയിലെ പി.വി.സി പൈപ്പ് അല്ല ചുടുകാട് വാട്ടർ ടാങ്കിന് മുന്നിലുള്ളത്. വാട്ടർ അതോറിട്ടിയുടെ സ്റ്റോറിലെതാകാം.
എക്സിക്യൂട്ടീവ് എൻജിനീയർ, അമൃത് പദ്ധതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |