ആലപ്പുഴ: മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഓൺലൈൻ യോഗം പുഞ്ചകൃഷി കൊയ്ത്തുമായി ബന്ധപ്പട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. അപ്രതീക്ഷിതമായി പെയ്ത വേനൽമഴ കൊയ്ത്തിനെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിൽ ജില്ലയിൽ നിലവിൽ ലഭ്യമായ കൊയ്ത്തു യന്ത്രങ്ങൾ കൃഷി വകുപ്പ് ഉദ്ദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മുൻഗണനാടിസ്ഥാനത്തിൽ പാടശേഖരങ്ങൾക്ക് നൽകണമെന്ന് നിർദ്ദേശം നൽകി. 600 കൊയ്ത്തു യന്ത്രങ്ങൾ വേണ്ടിടത്ത് 310 കൊയ്ത്തു യന്ത്രങ്ങളാണ് വിവിധ ഏജന്റുമാർ ജില്ലയിൽ എത്തിച്ചിട്ടുള്ളത്. വേനൽ മഴ തുടന്നാൽ കൂടുതൽ നാശം ഉണ്ടാകാനുള്ള സാദ്ധ്യത കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പുഞ്ചകൃഷിയുടെ ഭാഗമായി ജില്ലയിലെ 14,529.4 ഹെക്ടർ സ്ഥലത്തെ വിളവെടുപ്പ് പൂർത്തിയാക്കി. 28,332.8 ഹെക്ടർ സ്ഥലത്താണ് ഇത്തവണ കൃഷി ഇറക്കിയത്. ശേഷിച്ച മേഖലകളിൽ കൊയ്ത്ത് പുരോഗമിക്കുന്നു. തോമസ് കെ.തോമസ് എം.എൽ.എ, എ.ഡി.എം സന്തോഷ് കുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ വി.രജിത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |