ആലപ്പുഴ: 'രാവിലെ സ്കൂളിലേക്ക് പുറപ്പെടും മുമ്പ് വെള്ളം കുടിച്ചാൽ, പിന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയിട്ടാണ്. യൂറിനറി ഇൻഫെക്ഷനുള്ള സാദ്ധ്യത കൂടുകയാണ്' ഹൈസ്ക്കൂൾ വിദ്യാർത്ഥിനിയായ മകളുടെ ആരോഗ്യത്തിലെ ആശങ്കകൾ പങ്കുവയ്ക്കുകയാണ് ആലപ്പുഴ പാതിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മ. സ്കൂളിലെത്തിക്കഴിഞ്ഞാൽ വെള്ളം കുടിക്കാത്തത് ദാഹമില്ലാഞ്ഞിട്ടല്ല, ശുചിമുറിയിലെ അസഹനീയമായ നാറ്റം സഹിക്കവയ്യാഞ്ഞിട്ടാണെന്ന് വിദ്യാർത്ഥിനികൾ.
ജില്ലയിലെ ചില മാനേജ്മെന്റ് സ്കൂളുകളിൽ ടോയ്ലറ്റുകളുടെ സ്ഥിതി ദയനീയമാണ്. ശുചിമുറിക്കുള്ളിൽ ബക്കറ്റോ പൈപ്പോ ഇല്ല. എം.എൽ.എ, എം.പി ഫണ്ടുകളടക്കം നവീകരണത്തിനായി വാങ്ങാൻ സാദ്ധ്യതകളുണ്ടായിട്ടും ഇവയൊന്നും പ്രയോജനപ്പെടുത്താൻ മാനേജ്മെന്റുകൾ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. ആവശ്യത്തിന് ശുചിമുറികളും നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനറേറ്ററുകളും പലയിടത്തുമില്ല. ഉള്ള ശുചിമുറികൾ അറ്റകുറ്റപ്പണി നടത്താതെയും മെഷീനുകൾ തകരാറിലായും ഇരിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ശരാശരി 50 കൂട്ടികൾക്ക് ഒരു ശുചിമുറിയെന്നാണ് വയ്പെങ്കിലും, ഇതൊന്നും പാലിക്കുന്നില്ല പലയിടങ്ങളിലും.
പരിശോധനകൾ അനിവാര്യം
വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും മേൽനോട്ടത്തിൽ എല്ലാ വിദ്യാലയങ്ങളിലും ശുചിമുറി സൗകര്യങ്ങൾ പരിശോധിക്കേണ്ടതാണെന്ന് രക്ഷിതാക്കൾ പറയുന്നു. ജനപ്രതിനിധികളുടെ ഫണ്ടുപയോഗിച്ച് ഹൈജീനിക്ക് ടോയ്ലറ്റ്, വിശ്രമ മുറി എന്നിവ പൊതുവിദ്യാലയങ്ങളിൽ സ്ഥാപിച്ചുവരികയാണ്. ഇത് കൂടാതെ ശുചിത്വ മിഷൻ ഇ ടോയിലെറ്റും വിതരണം ചെയ്യുന്നുണ്ട്. ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന 47 വിദ്യാലയങ്ങളിലും വെൻഡിംഗ് മെഷീൻ അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. പൊതുവിദ്യാലയങ്ങളിലും മാനേജ്മെന്റ് സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തണമെന്ന ആവശ്യമുയരുകയാണ്.
സാദ്ധ്യതകൾ
പ്രയോജനപ്പെടുത്തുന്നില്ല
ഏയ്ഡഡ് സ്കൂളുകളിൽ അദ്ധ്യാപക നിയമനം നടത്തുന്നത് മാനേജ്മെന്റാണ്. നിയമനങ്ങൾ കുറയുന്നതാവാം വികസനത്തിൽ ഇടിവിന് കാരണമെന്ന് പരക്കെ ആക്ഷേപമുണ്ട്. ഒരു ജനപ്രതിനിധിയിൽ നിന്ന് 10 മുതൽ 15 ലക്ഷം രൂപ വരെ സ്കൂളുകൾക്ക് ഫണ്ട് വാങ്ങാൻ സാധിക്കും. ഇതിന് താൽപര്യമില്ലെങ്കിൽ സ്പോൺസർമാരെ കണ്ടെത്തുകയോ, അദ്ധ്യാപകരും പി.ടി.എയും സഹകരിച്ച് അടിസ്ഥാന സൗകര്യങ്ങൾക്ക് തുക കണ്ടെത്തുകയോ ചെയ്യാം. കേവലം ഒരു പൈപ്പും ബക്കറ്റും സ്ഥാപിച്ചാൽ തീരുന്ന പ്രതിസന്ധി പോലും പരിഹരിക്കാതിരിക്കുന്നത് വിദ്യാർത്ഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും.
...................................................................................
ശുചിമുറി ഉപയോഗിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് കുട്ടികൾ വെള്ളം കുടിക്കാതിരിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ആശങ്കയുണ്ട്.
രക്ഷിതാവ്
ഭൂരിപക്ഷം പൊതുവിദ്യാലയങ്ങളിലും വൃത്തിയുള്ള ശുചിമുറി ഉറപ്പുവരുത്തിയിട്ടുണ്ട്. പോരായ്മകൾ ഉള്ളയിടങ്ങളിൽ പരിഹരിച്ച വരികയാണ്.
എ.കെ.പ്രസന്നൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |