ഭക്ഷ്യസാമ്പിൾ പരിശോധനാ ഫലം എത്തിയില്ല
ആലപ്പുഴ: ഉച്ചഭക്ഷണം വഴി ഭക്ഷ്യവിഷബാധയുണ്ടായെന്ന് സംശയിക്കുന്ന കായംകുളം പുത്തൻറോഡ് ടൗൺ യു.പി സ്കൂളിലെ ഭക്ഷ്യസാമ്പിളിന്റെ പരിശോധനാ ഫലം ഇന്നലെയും ലഭിച്ചില്ല. അരി, പയർ, വെള്ളം തുടങ്ങിയവയുടെ സാമ്പിളുകളാണ് തിരുവനന്തപുരത്തെ ലാബിലേക്ക് കൊണ്ടുപോയത്. കൂടുതൽ ദിവസം പരിശോധനയ്ക്ക് ആവശ്യമാണെന്ന് ലാബ് അറിയിച്ചിരുന്നതായി കായംകുളം എ.ഇ.ഒ പറഞ്ഞു. പരിശോധനാ ഫലം വന്ന ശേഷമേ സ്കൂളിൽ നിർത്തിവച്ച ഉച്ചഭക്ഷണ വിതരണം പുന:സ്ഥാപിക്കാൻ സാധിക്കൂ. ജില്ലയിൽ രണ്ട് വിദ്യാലയങ്ങളിലാണ് ഉച്ചഭക്ഷണം കഴിച്ചവർക്ക് അസ്വസ്ഥത നേരിട്ടത്. ചെങ്ങന്നൂർ കല്ലിശേരി സെന്റ് മേരീസ് എൽ.പി.എസിൽ അദ്ധ്യാപകർക്കുൾപ്പടെയാണ് ശാരീരിക പ്രശ്നങ്ങളുണ്ടായത്. ഭക്ഷ്യ വിഷബാധ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ സ്കൂളുകളിൽ പരിശോധന കർശനമാക്കി. അതത് പ്രദേശങ്ങളിലെ എല്ലാ പൊതു വിദ്യാലയങ്ങളിലും എ.ഇ.ഒ, ഡി.ഇ.ഒമാരുടെ നേതൃത്വത്തിൽ ഓഫീസ് സ്റ്റാഫ് ഉൾപ്പടെ പങ്കെടുത്താണ് പരിശോധന നടത്തുന്നത്. ജില്ലയിൽ 85 ശതമാനം സ്കൂളുകളിലും പരിശോധന പൂർത്തിയായതായും എവിടെയും പ്രശ്ന ബാധിത സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.
അരിയിൽ സംശയം
വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്ന അരിയിൽ കീടങ്ങൾ പ്രവേശിക്കാതിരിക്കാൻ ഗോഡൗണുകളിൽ വെച്ച് എന്തെങ്കിലും ചേർക്കുന്നുണ്ടോ എന്ന സംശയം വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ ഉന്നയിച്ചു. സാമ്പിളുകളുടെ പരിശോധനാഫലം വന്നശേഷമേ, ഇതിൽ വ്യക്തമായ മറുപടി ലഭിക്കൂ.
അനുപാതം വർദ്ധിപ്പിക്കണം
സ്കൂളുകളിൽ 250 കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ ഒരു തൊഴിലാളി എന്നതാണ് കണക്ക്. എന്നാൽ ഇത് 150 കുട്ടികൾക്ക് ഒരാൾ എന്ന നിരക്കിലേക്ക് മാറ്റണമെന്ന് പാചക തൊഴിലാളികൾ ആവശ്യപ്പെടുന്നു. പച്ചക്കറികൾ അരിയുന്നത് മുതൽ ചെമ്പ് കഴുകുന്നത് വരെ ഒറ്റയ്ക്കാണ് ചെയ്യേണ്ടത്. പലപ്പോഴും ഇത് പ്രായോഗികമല്ലാത്തതിനാൽ കൂട്ടിന് ഒരാളെ കൂടി സ്വന്തം ചെലവിൽ കൂട്ടിയാണ് പല തൊഴിലാളികളും പാചകം പൂർത്തിയാക്കാറുള്ളത്. വിദ്യാർത്ഥി - പാചക തൊഴിലാളി അനുപാതം വർദ്ധിപ്പിച്ചാൽ പ്രവൃത്തിയിൽ കൂടുതൽ ശ്രദ്ധ പുലർത്താനും ശുചിത്വം ഉറപ്പുവരുത്താനും തൊഴിലാളികൾക്ക് സാധിക്കും.
......................................
പാചകപ്പുരകളിലും, പരിസരവും, കുടിവെള്ള സ്രോതസുമടക്കം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. എവിടെയും ഇതുവരെ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല. ചില സ്കൂളുകളിലെ വെള്ളം പരിശോധിക്കാൻ ജല അതോറിട്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്
എ.കെ.പ്രസന്നൻ, വിദ്യാകിരണം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ
..........................................
കായംകുളം സ്കൂളിലെ ഭക്ഷ്യ സാമ്പിൾ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഫലം ലഭ്യമായ ശേഷം മാത്രമേ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി പുന:രാരംഭിക്കാൻ സാധിക്കു
എ.ഇ.ഒ, കായംകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |