നഗരസഭയിൽ വായനശാല വാതിൽപ്പടിയിൽ പദ്ധതിക്ക് തുടക്കമായി
ആലപ്പുഴ: ഇനിമുതൽ വായനശാല ഓരോ വീട്ടുപടിക്കലുമെത്തും. നഗരസഭ നടപ്പാക്കുന്ന 'വിജ്ഞാന നഗരം വായനശാല വാതിൽപ്പടിയിൽ' പദ്ധതിക്ക് തുടക്കമായതോടെയാണിത്. വിദ്യ കൊണ്ട് പ്രബുദ്ധരാകുവിൻ, സംഘടിച്ച് ശക്തരാകുവിൻ എന്ന ഗുരുദേവവചനം ഉരുവിട്ട് നിയമസഭ സ്പീക്കർ എം.ബി.രാജേഷാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും മാതൃകയാക്കാവുന്ന ജനകീയ പരീക്ഷണമാണിതെന്നും തന്റെ മണ്ഡലമായ തൃത്താലയിലും പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആപ് സൗജന്യമായി രൂപകൽപ്പന ചെയ്ത കേന്ദ്ര സർക്കാരിന്റെ ഇന്ത്യ ഇന്നൊവൊഷൻസ് ചലഞ്ച് ജേതാവ് ജോയ് സെബാസ്റ്റ്യനെ സ്പീക്കർ ആദരിച്ചു.
എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മൊബൈൽ ആപിന്റെ സ്വിച്ച് ഓൺ കർമ്മം പി.പി ചിത്തരഞ്ജൻ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ മാക്കിയിൽ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ ആർ.വിനിത, എ.ഷാനവാസ്, ബീനരമേശ്, കെ.ബാബു, കൗൺസിലർമാരായ എം.ആർ പ്രേം, നസീർ പുന്നക്കൽ, ഇല്ലിക്കൽ കുഞ്ഞുമോൻ, എം.ജി സതീദേവി, എ.എസ് കവിത എന്നിവർ പങ്കെടുത്തു.
മൊബൈൽ ആപ് രൂപകൽപ്പന ചെയ്യുന്നതിൽ പരിശ്രമിച്ച അനന്തശ്യാം, എ.അജ്മൽ, ജെ.ബെനീറ്റ ക്രിസ്റ്റി, മീരാ സുരേന്ദ്രൻ എന്നിവർക്കും, ഭരണഘടനാ ദിനത്തിലും, നിർമ്മല ഭവനം നിർമ്മല നഗരം 2.0 അഴകോടെ ആലപ്പുഴ ശുചിത്വ മത്സരങ്ങളിലും വിവിധ സ്‌കൂളുകളിൽ നിന്നും പങ്കെടുത്ത കുട്ടികൾക്കും നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉപഹാരങ്ങൾ വിതരണം ചെയ്തു.
പുസ്തകവിതരണം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ
പുസ്തകവിതരണം പൂർണമായി ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി പുസ്തകങ്ങൾ വാർഡുതല വോളണ്ടിയർ വഴി ഇഷ്ടപുസ്തകം വീടുകളിലോ കടകളിലോ ഓഫീസുകളിലോ എത്തിച്ചു നൽകുന്നതാണ് പദ്ധതി. നഗരസഭ ലൈബ്രറിയിലെ 40,000ത്തിൽ പരം പുസ്തകങ്ങളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. വായനക്കാരന് അംഗത്വമെടുക്കുന്നതിനും ബുക്ക് ചെയ്യുന്നതിനുമായി മൊബൈൽ ആപ് വഴി സാധിക്കും. ഈ വിവരങ്ങൾ ലൈബ്രേറിയന് ലഭ്യമാവുകയും തുടർന്ന് വോളണ്ടിയർമാർ നാമമാത്രമായ ഫീസ് വാങ്ങി പുസ്തകമെത്തിക്കുകയും വായനയ്ക്ക് ശേഷം തിരികെ ലൈബ്രറിയിലെത്തിക്കുകയും ചെയ്യും.
.....................................
കിടപ്പു രോഗികൾക്ക് സൗജന്യമായി പുസ്തകമെത്തിക്കാനാണ് നഗരസഭ പദ്ധതിയിടുന്നത്. മറ്റുള്ളവരിൽ നിന്ന് നാമമാത്രമായ യൂസർ ഫീസാകും ഈടാക്കുക.
സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |