ആലപ്പുഴ: കൊവിഡ് രോഗ ബാധിതരുടെ നിരക്ക് ജില്ലയിൽ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിൽ വീണ്ടും ആശങ്ക കനക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും കൊവിഡ് പ്രതിസന്ധി വരുത്തിവെച്ച് നഷ്ടങ്ങളിൽ നിന്ന് സകല മേഖലകളും കരകയറി തുടങ്ങുന്നതേയുള്ളു. രണ്ട് ഓൺലൈൻ വർഷങ്ങൾക്ക് പിന്നാലെ ആരംഭിച്ച സ്കൂൾ അദ്ധ്യയനത്തിന്റെ ഭാവിയും തുലാസിലാവുകയാണ്. വിദ്യാലയങ്ങളിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കർശനമാക്കിയിട്ടുണ്ട്. കൊവിഡിനൊപ്പം തന്നെ ജില്ലയിൽ വൈറൽ പനിയും, ഡെങ്കിപ്പനിയും വ്യാപകമാകുന്നുണ്ട്. രോഗങ്ങളുടെ ലക്ഷണങ്ങളിലെ സമാനത മൂലം, കൊവിഡ് പരിശോധന നടത്താതിരിക്കുന്നവരുമുണ്ട്. ടി.പി.ആർ നിരക്ക് കുറഞ്ഞതോടെ, പരിശോധനകൾക്ക് എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു.
മാസ്കിൽ പിടി വീഴും
നിബന്ധനകളിൽ ഇളവ് വന്നതോടെ നിർത്തിവെച്ച മാസ്ക്ക് പരിശോധന പുനരാരംഭിച്ചു. പൊതു ഇടങ്ങളിൽ മാസ്ക്ക് ധരിക്കാത്തവർക്കെതിരെ പിഴ ചുമത്തുന്നതടക്കം നിയമ നടപടികൾ സ്വീകരിക്കാനാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. യാത്രകളിലടക്കം മാസ്ക്ക് നിർബന്ധമാണ്. ഉത്തരവ് വന്നതോടെ മാസ്ക്ക് വിപണിയിൽ ഉണർവ് പ്രകടമായി. കഴിഞ്ഞ ഏതാനും മാസങ്ങളിൽ മാസ്കിനോട് പൂർണമായി വിടപറഞ്ഞിരുന്നവരുണ്ട്.
പനി ബാധിതർ
(തീയതി, വൈറൽ പനി, ഡെങ്കി പനി, കൊവിഡ് ബാധിതർ എന്ന ക്രമത്തിൽ)
ജൂൺ 26 - 547 - 3 - 181
ജൂൺ 27 - 924 - 3 - 177
ജൂൺ 28 - 930 - 3 - 242
മാസ്ക്ക് ധരിക്കുക എന്നതിലുപരി, ഗുണമേന്മയുള്ള മാസ്ക് ധരിക്കുക എന്നതാണ് പ്രധാനം. തുണികൊണ്ടുള്ള മാസ്ക്കാണ് കൂടുതൽപ്പേരും ഉപയോഗിക്കുന്നത്. വീണ്ടും ഉപയോഗിക്കാമെന്നതാണ് നേട്ടം. അതേ സമയം വെള്ളമൊഴിച്ചാൽ പോലും ചോർച്ചയില്ലാത്ത തരം ഗുണമേന്മ കൂടിയ സർജിക്കൽ മാസ്ക്കുകൾ വിപണിയിൽ ലഭ്യമാണ്. ഇവ ഉപയോഗിക്കുന്നതാണ് ഉചിതം
- സി.സനൽ, പൊതുജനാരോഗ്യപ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |