ആലപ്പുഴ : രണ്ടാം കൃഷിയിൽ കളശല്യവും കീടങ്ങളുടെ ആക്രമണവും ഭീഷണിയാകുന്നു. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമായി 7000 ഹെക്ടറിൽ കൃഷിയിറക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇന്നലെ വരെ 5000 ഹെക്ടറിൽ വിത പൂർത്തിയാക്കാനേ കഴിഞ്ഞിട്ടുള്ളൂ.
കാലാവസ്ഥാ വ്യതിയാനമാണ് രണ്ടാം കൃഷിയിൽ നിന്ന് കർഷകരെ പിന്നോട്ട് വലിക്കുന്നത്. ഉമയ്ക്ക് പുറമേ 100 ദിവസത്തിനുള്ളിൽ വിളവെടുക്കാവുന്ന മനുരത്‌ന, പൗർണമി, ഭദ്ര എന്നീ ഇനങ്ങളിലുള്ള വിത്തുകളാണ് രണ്ടാംകൃഷിക്കായി വിതച്ചത്. 35ദിവസം വരെ പ്രായമായ നെൽച്ചെടികൾക്ക് കരിംചാഴിയുടെ ആക്രമണമാണ് ഭീഷണിയായിട്ടുള്ളത്. ഇതിനു പുറമേയാണ് കളശല്യം.
കളകളുടെ പ്രതിരോധശേഷി കൂടിയതോടെ കീടനാശിനി പ്രയോഗം പഴയപോലെ ഫലിക്കുന്നില്ല. രണ്ടാംകൃഷി ഇറക്കിയ ഭൂരിഭാഗം പാടശേഖരങ്ങളിലും രണ്ടിലധികം തവണ കളനാശിനി അടിച്ചിട്ടും ഫലം കണ്ടിട്ടില്ല. കുതിരപ്പുല്ല്, കവട, കോര, കാക്കപ്പോള, പുളുപ്പൻ, വരി എന്നീ കളകളാണ് നെൽച്ചെടിയുടെ വളർച്ചക്ക് തടസമാകുന്നത്. സാധാരണഗതിയിൽ , മരുന്ന് തളിച്ച് 48 മണിക്കൂറിന് ശേഷം പാടത്ത് വെള്ളം കയറ്റി ഏഴു ദിവസം കഴിഞ്ഞ് ഒഴുക്കിവിടുമ്പോൾ കളകൾ പൂണ്ണമായി അഴുകുന്നതായിരുന്നു പതിവ്. എന്നാൽ, ഇപ്പോൾ വെള്ളം ഇറക്കിവിടുമ്പോൾ പൂർവ്വാധികം ശക്തിയോടെ കളകൾ കിളിർക്കുന്നതായാണ് കാണുന്നത്. സ്ഥിരമായി കളനാശിനി ഉപയോഗിക്കുന്നതിനാൽ കളകൾക്ക് സ്വയം പ്രതിരോധശേഷി വർദ്ധിക്കുമെന്ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം അധികൃതർ പറയുന്നു. ജനിതകമാറ്റമാണ് ഇതിന് കാരണം.
അധിക സാമ്പത്തിക ബാദ്ധ്യത
ഒരു ഏക്കർ നിലത്ത് മൂന്നു തവണ കളനാശിനി പ്രയോഗം നടത്താൻ 2650 ചിലവാകും. ജോലിക്കൂലിയായി 960 രൂപ വേണം. മൂന്ന് തവണ വീതം മരുന്ന് തളിച്ചിട്ടും കള നശിക്കാത്തതിനാൽ സ്ത്രീ തൊഴിലാളികളെ ഉപയോഗിച്ച് കള പറിച്ചു കളയുകയാണിപ്പോൾ. ഒരു സ്ത്രീ തൊഴിലാളിയുടെ ഭക്ഷണം ഉൾപ്പെടെയുള്ള ചെലവ് 500 രൂപയാണ്. ഒരു ഏക്കറിന് മിനിമം 15 തൊഴിലാളികളെങ്കിലും വേണ്ടിവരും. ഈ അധികച്ചെലവ് കർഷകർക്ക് സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കും.
രണ്ടാം കൃഷി (ഹെക്ടറിൽ)
വിത പ്രതീക്ഷിക്കുന്നത്: 7,000
ഇതുവരെ പൂർത്തീകരിച്ചത്: 5,000
രണ്ടാം കൃഷിക്ക് സാധാരണയുള്ളതു പോലെ കീടങ്ങളുടെ ശല്യവും എലിശല്യവും ഉണ്ട്. കളകളുടെ പ്രതിരോധ ശേഷി കൂടുതലാണ്. ശരിയായ അനുപാതത്തിൽ മരുന്നു തളിക്കാത്തത് കളശല്യം വർദ്ധിക്കാൻ കാരണമാകുന്നു
-സ്മിത,മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം
"ഓരോ വർഷവും കളകളുടെ പ്രതിരോധ ശേഷി വർദ്ധിക്കുന്നതിനാൽ കീടനാശിനിയുടെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. ഒന്നിലധികം തവണ കളനാശിനി തളിക്കേണ്ടി വരുമ്പോൾ മരുന്ന് വിലയും ജോലിക്കൂലിയും കർഷകർക്ക് താങ്ങാനാകുന്നില്ല
- ജയലാൽ, കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |