ആലപ്പുഴ: റേഷൻ ഭക്ഷ്യധാന്യങ്ങൾ കരിഞ്ചയിലേയ്ക്ക് ഒഴുകുന്നത് തടയാൻ സപ്ളൈകോയുടെ കർശന നിർദേശം. ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലേയ്ക്ക് ഭക്ഷ്യധാന്യങ്ങൾ കൊണ്ടു പോകുന്ന വാഹനങ്ങൾക്ക് റൂട്ട് നിശ്ചയിക്കണമെന്ന നിർദേശം നടപ്പിലാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് സപ്ലൈകോ അധികൃതരുടെ ശക്തമായ നിലപാട്. ഉടൻ തന്നെ റൂട്ട് നിശ്ചയിച്ചില്ലെങ്കിൽ കൃത്യവിലോപത്തിന് അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കി സപ്ലൈകോ ജനറൽ മാനേജർ മേഖലാ ഡിപ്പോ മാനേജർമാർക്ക് കഴിഞ്ഞ ദിവസം കത്തുനൽകി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിലേക്ക് ഒഴുകുന്നത് കൊല്ലം, ആലപ്പുഴ ജില്ലകളിലാണ്. ഈ രണ്ടു ജില്ലകളും സമീപകാലത്ത് നടത്തിയ പരിശോധനയിൽ കരിഞ്ചന്തയിലേക്ക് കടത്തിയ ടൺകണക്കിന് വിവിധ ഇനം ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുത്തിരുന്നു.
നിർദ്ദേശങ്ങൾ ഇങ്ങനെ
1 എഫ്.സി.ഐ ഗോഡൗണിൽ നിന്ന് എൻ.എഫ്.എസ്.എ റൂട്ടും അവിടെ നിന്ന് റേഷൻ കടകളിലേക്കുള്ള റൂട്ടും ഉടൻ നിശ്ചയിക്കണം
2 ഒന്നിലധികം റൂട്ടുണ്ടെങ്കിൽ ദൂരം കുറഞ്ഞ അനുയോജ്യമായ ഒന്നു തിരഞ്ഞടുക്കണം
3 സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെ വലുപ്പവും കണക്കിലെടുത്തായിരിക്കണമിത്
4 റൂട്ടുകൾ റേഷനിംഗ് ഇൻസ്‌പെക്ടർ സോഫ്റ്റ് വയറിൽ ലഭ്യമാക്കണം
5 റൂട്ടു നിശ്ചയിച്ച ശേഷം റേഷനിംഗ് ഇൻസ്‌പെക്ടർ സത്യവാങ് മൂലവും നല്കണം
6 താലൂക്ക് സപ്ലൈ ഓഫീസർ ഇത് സാക്ഷ്യപ്പെടുത്തി എൻ.എഫ്.എസ്.എ വിഭാഗത്തിൽ നല്കണം
7 സ്വകാര്യ മില്ലുകളിൽ നിന്നുള്ള റൂട്ടും നിശ്ചയിച്ച ശേഷമായിരിക്കും വാഹനങ്ങളുടെ ജി.പി.എസ് ട്രാക്കിംഗ് നടത്തുക
ജി.പി. എസ് വന്നാൽ തട്ടിപ്പ് നടക്കില്ല
റേഷൻ ഭക്ഷ്യധാന്യങ്ങളുടെ തിരിമറി തടയുന്നതിനായി വാഹനങ്ങളിൽ ജി.പി.എസ്. ഘടിപ്പിക്കാൻ വർഷങ്ങൾക്ക് മുമ്പ് തീരുമാനമെടുത്തതാണ്. എന്നാൽ ഭൂരിഭാഗം ഉദ്യോഗസ്ഥരും കരിഞ്ചന്തക്കാരെയും തിരിമറിക്കാരെയും സഹായിക്കുന്നതിനുള്ള സമീപനമാണ് സ്വീകരിച്ചത്. വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ചെങ്കിലും റൂട്ട് നിശ്ചയിച്ച് സോഫ്റ്റ് വയറിൽ ലഭ്യമാക്കിയിരുന്നില്ല. ഇതേറെ വിമർശനത്തിനിടയാക്കിയതോടെയാണ് സപ്ലൈകോയുടെ ഇടപെടൽ ഉണ്ടായത്. ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ കരാറുകാരിൽ ഭൂരിഭാഗം പേരും അവരുടെ വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചില തൊഴിലാളി സംഘടനകൾ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളിൽ നിന്ന് ഭക്ഷ്യസാധനങ്ങൾ റേഷൻ കടകളിൽ എത്തിക്കുന്നതിനുള്ള കരാർ ഏറ്റെടുത്തിട്ടുണ്ട്. ഇവരുടെ വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം ഘടിപ്പിച്ചിട്ടില്ലെന്ന് കരാറുകാർ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് സപ്ളൈകോ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കാര്യങ്ങൾ ബോദ്ധ്യപെട്ടതിനെ തുടർന്നാണ് റൂട്ട് മാപ്പ് നിശ്ചയിക്കാൻ കർശന നിർദേശം നൽകിയത്.
.......................................
"സപ്ളൈകോയുടെ നിർദേശത്തെ തുടർന്ന് താലൂക്ക് തലത്തിലുള്ള റേഷനിംഗ് ഇൻസ്‌പെക്ടർ റേഷൻസാധനങ്ങളുമായി പോകുന്ന വാഹനങ്ങളുടെ റൂട്ട് മാപ്പ് സോഫ്റ്റ് വെയറിൽ രേഖപെടുത്തി വരുന്നു.
സിവിൽ പ്ളൈസ് വിഭാഗം, ആലപ്പുഴ
"റേഷൻ സാധനങ്ങളുടെ കരിചന്തയിലേക്കുള്ള ഒഴുക്ക് തടയുന്നതിന് ജി.പി.എസ് സംവിധാനമോ റൂട്ട് മാപ്പോ നിർബന്ധമാക്കണം.
കരാറുകാർ, ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |