ചേർത്തല: വാഹനാപകടത്തിൽ മരിച്ച മകന്റെ ഓർമ്മയ്ക്കായി വീടിന് സമീപം പിതാവ് ഒരുക്കിയ വായനശാല 17ന് നാടിന് സമർപ്പിക്കും. തണ്ണീർമുക്കം പഞ്ചായത്ത് 20-ാം വാർഡിൽ മണവേലി വിഷ്ണുഭവനിൽ (പാലംപറമ്പിൽ) പി.ജി. സത്യനാണ് അകാലത്തിൽ പൊലിഞ്ഞ മകൻ വിഷ്ണുവിന്റെ ഓർമ്മയ്ക്കായി വായനശാല സ്ഥാപിച്ചത്.
2021 ആഗസ്റ്റ് 6ന് മായിത്തറയ്ക്ക് തെക്ക് എതിരെ വന്ന ടാങ്കർ ലോറിയിടിച്ചാണ് വിഷ്ണു മരിച്ചത്.കെ.എസ്.ഡി.പിയിലെ താത്കാലിക ജീവനക്കാരനായിരുന്നു. ഐ.ടി.ഐ പൂർത്തിയാക്കിയ വിഷ്ണു മൊബൈൽ ഫോട്ടോഗ്രാഫിയിൽ വിവിധ അവാർഡുകളും നേടിയിരുന്നു.വായനയിൽ കമ്പമുണ്ടായിരുന്ന മകന്റെ ഓർമ്മ നിലനിർത്തുന്നതിനാണ് മകന്റെ പേരിൽ വായനശാല സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് സത്യൻ പറഞ്ഞു. ഇതിനകം 1000ത്തോളം പുസ്തകങ്ങൾ ശേഖരിച്ചിട്ടുണ്ട്. ധാരാളം പേർ പുസ്തകങ്ങൾ നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. മൂന്ന് ദിനപത്രങ്ങളും കുട്ടികളുടെ പ്രസിദ്ധീകരണങ്ങളും കളി ഉപകരണങ്ങളും ഇവിടെ യുണ്ടാകും. വിഷ്ണുവിന്റെ മാതാവ് രാധികയും സഹോദരി ശ്രീവിദ്യയും എല്ലാ പിന്തുണയുമായി സത്യനൊപ്പമുണ്ട്.
17 ന് വൈകിട്ട് 4ന് പഞ്ചായത്ത് 20,21 വാർഡുകളിലെ വിദ്യാർത്ഥികൾക്കായി ആനുകാലിക വിഷയങ്ങളെ ആസ്പദമായി പൊതുവിജ്ഞാന ക്വിസ് മത്സരം നടക്കും. 4ന് പുരുഷു ആയിക്കാട് അവതരിപ്പിക്കുന്ന ഏകാങ്ക നാടകം. 5ന് വായനശാല-ഗ്രന്ഥശാല ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിക്കും.ചേർത്തല നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ അദ്ധ്യക്ഷത വഹിക്കും. ചികിത്സാ സഹായം അഡ്വ.എ.എം.ആരിഫ് എം.പി വിതരണം ചെയ്യും.ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ,സിനിമാ താരം ജയൻ ചേർത്തല,കെ.എസ്.ഡി.പി മാനേജിംഗ് ഡയറക്ടർ ഇ.എ.സുബ്രഹ്മണ്യൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള, ലൈബ്രറി കൗൺസിൽ സെക്രട്ടറി തിലകരാജ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി.പണിക്കർ,മിനി ലെനിൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |