ആലപ്പുഴ : അദ്ധ്യയനവർഷം തുടങ്ങി രണ്ട് മാസം പിന്നിട്ടിട്ടും സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകിയതിന്റെ ബില്ല് മാറി പണം നൽകാത്തത് പ്രഥമാദ്ധ്യാപകരെ സാമ്പത്തിക ബാദ്ധ്യതയിലേക്ക് തള്ളിയിടുന്നു. ബില്ല് സമർപ്പിക്കുന്നതനുസരിച്ച് ഓരോ മാസത്തെയും ചെലവ് തുക തൊട്ടടുത്ത മാസം രണ്ടാം തീയതി വിതരണം ചെയ്യുന്നതായിരുന്നു പതിവ്. എന്നാൽ ഇത്തവണ എല്ലാം താളം തെറ്റി.
കുട്ടികളുടെ എണ്ണത്തിലെ വ്യതിയാനമനുസരിച്ച്, കഴിഞ്ഞ രണ്ട് മാസങ്ങളിലെ ഉച്ചഭക്ഷണത്തിന് രണ്ട് ലക്ഷത്തോളം രൂപ സ്വന്തം കൈയിൽ നിന്ന് ചെലവായ പ്രഥമാദ്ധ്യാപകരും, സ്കൂൾ മാനേജിംഗ് കമ്മിറ്റികളുമുണ്ടെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പാചക തൊഴിലാളികൾക്കുള്ള വേതനവും വിതരണം ചെയ്തിട്ടില്ല. വരുമാനമില്ലാതായതോടെ തൊഴിലാളി സംഘടനകൾ പ്രത്യക്ഷ സമരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി സ്കൂൾ പാചക തൊഴിലാളികൾ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടുപടിക്കൽ സമരം നടത്തിയിരുന്നു. കുടിശികയടക്കം വേതനം വിതരണം ചെയ്യുന്നതിൽ കാലതാമസമുണ്ടായാൽ ജില്ലാകേന്ദ്രങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുന്നതും ജോലി നിർത്തിവെയ്ക്കുന്നതുമടക്കമുള്ള നടപടികൾ കൈക്കൊള്ളാനാണ് തൊഴിലാളികളുടെ തീരുമാനം.
കൂട്ടിയാൽ കൂടാത്ത കണക്ക്
15 കുട്ടികളുള്ള സ്കൂളുകളിൽ ഒരു വിദ്യാർത്ഥിക്ക് പ്രതിദിനം 8 രൂപയാണ് അനുവദിച്ചിട്ടുള്ളത്. അങ്ങനെ, ഒരു വിദ്യാർത്ഥിക്ക് വേണ്ടി ഒരാഴ്ചയിൽ ചെവലഴിക്കേണ്ടത് 40 രൂപ. ആഴ്ചയിൽ രണ്ട് ദിവസം പാലും, ഒരു ദിവസം മുട്ടയും വിതരണം ചെയ്യുമ്പോൾ 24 രൂപ ചെലവാകും. ശേഷിക്കുന്ന 16 രൂപ ഉപയോഗിച്ച് വേണം ബാക്കി ദിവസങ്ങളിലെ വിഭവങ്ങൾ ഒരുക്കേണ്ടത്. 2016ൽ അംഗീകരിച്ച അതേ നിരക്കിലാണ് ഇന്നും ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. ഏഴ് വർഷത്തിനിടെ പാചകവാതകത്തിലും പച്ചക്കറികളിലുമുണ്ടായ വിലവർദ്ധനവ് സർക്കാർ കണക്കാക്കിയില്ല. മുട്ടയ്ക്കും പാലിനും വേണ്ടി മാത്രം 20 രൂപ അധികമായി അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞിരുന്നെങ്കിലും ഉദ്യോഗസ്ഥതലത്തിൽ അത്തരമൊരു നിർദ്ദേശം ലഭിച്ചിട്ടില്ല.
700 : ജില്ലയിൽ ഉച്ചഭക്ഷണ പദ്ധതി എഴുന്നൂറ് സ്കൂളുകളിൽ
പരാധീനക്കഥകൾ
പ്രഥമാദ്ധ്യാപകർക്കും എസ്.എം.സികൾക്കും ലക്ഷങ്ങൾ ബാധ്യത
പാചക തൊഴിലാളികൾക്ക് ശമ്പളമില്ല
മദ്ധ്യവേനലവധിക്കാലത്തെ സമാശ്വാസവും തൊഴിലാളികൾക്ക് നൽകിയില്ല
സമരം പ്രഖ്യാപിച്ചതോടെ അടുത്ത അഞ്ച് ദിവസത്തിനകം പണം വിതരണം ചെയ്യുമെന്നാണ് കഴിഞ്ഞ 22ന് ഉത്തരവിറക്കിയത്. എന്നാൽ വാക്കു പാലിക്കാത്ത സമീപനമാണ് സർക്കാർ സ്വീകരിച്ചത്. കുട്ടികളുടെ അന്നം മുടങ്ങാതിരിക്കാൻ വായ്പയെടുക്കേണ്ട ഗതികേടിലാണ് പ്രഥമാദ്ധ്യാപകർ
- സി.പ്രദീപ്, സംസ്ഥാന പ്രസിഡന്റ്,
കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |