സ്വകാര്യ മേഖലയിൽ പരിശീലന കേന്ദ്രങ്ങൾ കൂടുന്നു
ആലപ്പുഴ: നവീകരണം പൂർത്തിയായെങ്കിലും പ്രയോജനപ്പെടാതെ, ആലപ്പുഴയിലെ രാജാ കേശവദാസ് നീന്തൽക്കുളം നോക്കുകുത്തിയാവുമ്പോൾ നീന്തൽ പരിശീലന സൗകര്യങ്ങളൊരുക്കി സ്വകാര്യ വ്യക്തികളും സംഘടനകളും കളംനിറയുന്നു. മക്കളെ നീന്തൽ പഠിപ്പിക്കാൻ രക്ഷിതാക്കളും ഉത്സാഹം കാട്ടുന്നതിനാൽ, സർക്കാർ അധീനതയിലുള്ള കുളത്തിൽ വന്നുചേരേണ്ട ഫീസാണ് നാട്ടിൻപുറത്തെ തോട്ടുകളിലേക്കും ആറുകളിലേക്കുമൊക്കെ ഒഴുകിയിറങ്ങുന്നത്.
നടുഭാഗം, കൈനകരി, ചമ്പക്കുളം, വൈശ്യംഭാഗം, തകഴി എന്നിവടങ്ങളിലാണ് ആറുകളിൽ നീന്തൽ പരിശീലനം പുരോഗമിക്കുന്നത്. നിശ്ചത തുക ഫീസ് നിശ്ചയിച്ച് പരിശീലനം നൽകുന്നവരുണ്ട്. പരമാവധി 300 രൂപ വരെയാണ് മാസം ഫീസ്. എന്നാൽ പഠിതാക്കൾ നൽകുന്ന തുക മാത്രം വാങ്ങി പരിശീലനം നൽകുന്നവരുമുണ്ട്. നെടുമുടി പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള സ്വകാര്യ പരിശീലന അക്കാഡമിയുടെ നേതൃത്വത്തിൽ 2016ൽ ആണ് നീന്തൽ പഠനം ആരംഭിച്ചത്. നീന്തലിൽ യൂണിവേഴ്സിറ്റി തലത്തിലെ ജേതാവും വിമുക്ത ഭടനുമായ ബാബുവിന്റെ നേതൃത്വത്തിൽ അഞ്ചു വയസ് മുതലുള്ളവരെയാണ് പരിശീലിപ്പിക്കുന്നത്. ഇവിടെ പരിശീലനം പൂർത്തിയാക്കിയ 30 പേർക്ക് ഇതിനോടകം കായിക ക്വാട്ടയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ജോലി ലഭിച്ചു. അവധി ദിവസങ്ങളിൽ രാവിലെ മൂന്ന് മണിക്കൂറും വൈകിട്ട് രണ്ടുമണിക്കൂറുമാണ് പരിശീലനം. സ്കൂൾ തുറന്നതോടെ വൈകിട്ട് നാലുമുതൽ ആറുവരെയായി സമയം. അവധിക്കാലത്ത് പഠിക്കാൻ 90 പേർ ഉണ്ടായിരുന്നു. ഇപ്പോൾ എണ്ണം 30ൽ താഴെയായി. 25 മീറ്ററാണ് പരിശീലന ട്രാക്കിന്റെ നീളം.
# 'കുള'മായ കുളം!
10വർഷത്തോളം തകർന്നടിഞ്ഞ അവസ്ഥയിലായിരുന്ന രാജാ കേശവദാസ് നീന്തൽക്കുളത്തിന്റെ നവീകരണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞെങ്കിലും സാങ്കേതിക വിഷയങ്ങൾ പരിഹരിക്കാത്തതിനാൽ പ്രവർത്തന രഹിതമാണ്. മൂന്ന് വർഷം മുമ്പ് അനുവദിച്ച 2.6 കോടി വിനിയോഗിച്ച് 50 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലും നാലുമുതൽ പത്ത് വരെ അടി താഴ്ചയിലുമായി എട്ട് ട്രാക്കുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്. കുട്ടികളുടെ പരിശീലനത്തിനുള്ള ഭാഗത്തെ താഴ്ചക്കുറവാണ് പ്രധാന പ്രശ്നം. കുളം എന്ന് പ്രയോജനപ്പെടുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
പരിശീലനം നടത്തുന്ന ആറിന്റെ ഇരുവശവും കൽക്കെട്ട് നിർമ്മിച്ച് പരിശീലകർക്ക് സുരക്ഷയൊരുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാകണം
ബാബു, പരിശീലകൻ, നടുഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |