ഇക്കുറി ആഘോഷത്തിന് സ്വന്തം പൂവും പച്ചക്കറികളും
ആലപ്പുഴ: സ്വന്തം പൂക്കളും പച്ചക്കറികളുമായി ആലപ്പുഴ നഗരസഭ ഇത്തവണ ഓണമാഘോഷിക്കും. നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന പൂവ് - പച്ചക്കറി കൃഷികളുടെ വിളവെടുപ്പ് ആരംഭിച്ചു. മുല്ലയ്ക്കലെ പൂ കച്ചവടക്കാരാണ് നിലവിൽ പൂക്കൾ കൂട്ടത്തോടെ എടുക്കുന്നത്.
പ്രതിദിനം 40 കിലോ പൂക്കൾ വരെ വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അത്ര വിപുലമായ തോതിൽ നൽകാൻ കഴിയാത്തത് മാത്രമാണ് പ്രതിസന്ധി. നഗരസഭയുടെ തന്നെ ജൈവ പച്ചക്കറ്റി സ്റ്റാൾ വഴിയാണ് നഗരസഭാ തോട്ടങ്ങളിൽ ഉത്പാദിപ്പിക്കുന്നതും വ്യക്തികൾ എത്തിക്കുന്നതുമായ പച്ചക്കറികൾ വിൽക്കുന്നത്. ഇവിടെ പ്രതിദിനം ശരാശരി അയ്യായിരം രൂപയുടെ പച്ചക്കറി വിപണണം നടക്കുന്നതായാണ് അധികൃതരുടെ കണക്ക്. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള കൃഷികളും വിളവെടുപ്പിന് പാകമായി വരികയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ വിളവെടുപ്പ് നടക്കും. ഇതോടെ നഗരത്തിലെ വലിയൊരു ജനവിഭാഗത്തിലേക്ക് തദ്ദേശിയ ഉത്പന്നങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാകും.
വിഷം കലർന്ന പച്ചക്കറി ഒഴിവാക്കാനാണ് സംസ്ഥാന സർക്കാരിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നഗരസഭ പൊന്നോണത്തോട്ടം ആരംഭിച്ചത് . കഴിഞ്ഞ ഓണനാളുകളിൽ നഗരസഭയ്ക്ക് സമീപമുള്ള ഒന്നര ഏക്കർ പുരയിടത്തിലെ കൃഷി വിജയമായിരുന്നു. ഇത്തവണയും നഗരത്തിൽ വസന്തക്കാഴ്ചയൊരുക്കാനുള്ള പരിശ്രമം വിജയിച്ചതിന്റെ സന്തോഷത്തിലാണ് നഗരസഭ. വിവിധ വാർഡുകളിലാണ് കൃഷി നടക്കുന്നത്. നഗരസഭയ്ക്ക് സമീപമുള്ള പുരയിടത്തിലും കൃഷി പുരോഗമിക്കുകയാണ്.
സെൽഫി തിരക്ക്
നിരവധി ആളുകൾ ഓരോദിവസവും പൊന്നോണത്തോട്ടം കാണാനും സെൽഫിയെടുക്കാനും എത്തുന്നുണ്ട്. നഗരസഭയിലെ കണ്ടിൻജൻസി ജീവനക്കാരാണ് പരിപാലനം ഏറ്റെടുത്തിരിക്കുന്നത്. പൂ കൃഷിക്കും ജൈവ കൃഷി പരിപാലനത്തിനും ഇവരുടെ സഹായം തേടി നിരവധി നഗരവാസികൾ എത്തുന്നുണ്ട്.
നഗരത്തിൽ ഒരു പുതിയ കാർഷിക സംസ്‌കാരത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞത് കൊണ്ടാവണം ഈ ഓണത്തിനായി നഗരത്തിലെ ഭൂരിഭാഗം സ്‌കൂളുകളിലും കൃഷിയൊരുക്കാൻ കുട്ടികളും അദ്ധ്യാപകരും രംഗത്തു വന്നത്
പി.എസ്.എം.ഹുസൈൻ, നഗരസഭ വൈസ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |