അമ്പലപ്പുഴ: നാട്ടുവഴികളും നഗരവീഥികളും രാധ, കൃഷ്ണന്മാർ നിറഞ്ഞൊഴുകിയ ശോഭായാത്രകൾ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ മുൻ വർഷങ്ങളിലെ കുറവിനു മീതേ സൂര്യശോഭയായി. അമ്പലപ്പുഴ കണ്ണന്റെ തിരുമുറ്റത്തെ അമ്പാടിയാക്കിയ ഉണ്ണിക്കണ്ണൻമാർ കാണികൾക്ക് പകർന്നു നൽകിയത് വർണക്കാഴ്ചകളുടെ സമൃദ്ധി.
'സ്വത്വം വീണ്ടെടുക്കാം സ്വധർമ്മാചരണത്തിലൂടെ' എന്ന സന്ദേശത്തോടെയാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളും ശോഭായാത്രകളും സംഘടിപ്പിച്ചത്. നിശ്ചലദൃശ്യങ്ങളും അലങ്കരിച്ച വാഹനങ്ങളിൽ ഭജനസംഘങ്ങളും ശോഭായാത്രകൾക്ക് മാറ്റുകൂട്ടി. നിരവധി കേന്ദ്രങ്ങളിൽ പതാകദിനവും ആചരിച്ചു. ഗോപൂജ, ഗോപികാനൃത്തം, ചിത്രരചന, വൃക്ഷപൂജ, സാംസ്കാരിക സംഗമങ്ങൾ, ഉറിയടി തുടങ്ങി വ്യത്യസ്തമായ പരിപാടികളും നടന്നു. രാവിലെ 9ന് ഇരട്ടക്കുളങ്ങര ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്ന് ഉറിയടി ഘോഷയാത്ര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. കച്ചേരിമുക്കു മുതൽ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വരെ 13 കേന്ദ്രങ്ങളിൽ ഉറിയടി സംഘടിപ്പിച്ചു.
വൈകിട്ടോടെ കരുമാടി, ആമയിട, വെള്ളക്കട, അമ്പലപ്പുഴ, കച്ചേരിമുക്ക്, നവരാക്കൽ, കാക്കാഴം വ്യാസ, കാക്കാഴം പി.ബി, കട്ടക്കുഴി, ഇരട്ടക്കുളങ്ങര, പുതുക്കുളങ്ങര, കൊട്ടാരവളവ്, പൂത്തോപ്പ്, ശ്രീ മുരുക, തോട്ടപ്പള്ളി, ഒറ്റപ്പന, ആനന്ദേശ്വരം, പുത്തൻ നട, പുറക്കാട്, പഴയങ്ങാടി എന്നിവിടങ്ങളിൽ നിന്നെത്തിയ ചെറു ശോഭായാത്രകൾ അമ്പലപ്പുഴ കച്ചേരി മുക്കിൽ എത്തിച്ചേർന്നപ്പോൾ ദേശീയ, സംസ്ഥാന പാതകളുടെ സംഗമ കേന്ദ്രമായ അമ്പലപ്പുഴ കച്ചേരി മുക്ക് അക്ഷരാർത്ഥത്തിൽ വൃന്ദാവനമായി. തുടർന്ന് മഹാ ശോഭായാത്രയായി അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.
ഡോ.പി. വേണുഗോപാൽ ഫ്ളാഗ് ഒഫ് നിർവഹിച്ചു. പിന്നീട് അമ്പലപ്പുഴ ക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ് ഉദ്ഘാടനം ചെയ്തു. ഡോ. അമ്പലപ്പുഴ ഗോപകുമാർ അദ്ധ്യക്ഷനായി. തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഫാക്കൽറ്റി ഡോ. വി.പി. വിജയ മോഹൻ റാന്നി മുഖ്യ പ്രഭാഷണം നടത്തി. യുവശാസ്ത്രജ്ഞൻ വിജേഷ് അമ്പലപ്പുഴയെ ചടങ്ങിൽ ആദരിച്ചു. 4 വർഷത്തിന് ശേഷമാണ് അമ്പലപ്പുഴയിൽ വിപുലമായ രീതിയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |