ആലപ്പുഴ: രാസവളത്തിന് അടിക്കടി വില കൂടുന്നതും ലഭ്യത കുറയുന്നതും കർഷകർക്ക് ഇരുട്ടടിയാവുന്നു. മൂന്ന് മാസത്തിനുള്ളിൽ 50 കിലോ പൊട്ടാസ്യത്തിന്റെ വില ഇരട്ടിയായി 1800 രൂപയിലെത്തി. ഫാക്ടംഫോസ് 50 കിലോയ്ക്ക് 15 മാസത്തിനിടെ അഞ്ഞൂറിലേറെ കൂടി 1490 രൂപയായി.
കർഷകർ ഏറ്റവുമധികം ഉപയോഗിക്കുന്ന സമ്മിശ്ര വളമാണ് ഫാക്ടംഫോസ്. അമോണിയം സൾഫേറ്റിന്റെ വില 75 രൂപ കൂടി ചാക്കിന് (50 കിലോ) 1100 രൂപയായി. നടീലിനൊപ്പം ആദ്യം ഉപയോഗിക്കുന്നത് സമ്മിശ്ര വളമാണ്. ഇഫ്‌കോ അടക്കമുള്ള മറ്റ് കമ്പനികളുടെ സമ്മിശ്രവളം ലഭ്യമാണെങ്കിലും കർഷകർക്ക് കൂടുതൽ ആവശ്യം ഫാക്ടംഫോസാണെന്ന് വിതരണക്കാർ പറയുന്നു. ഫാക്ടംഫോസിനൊപ്പം യൂറിയ കൂടി ചേർത്താണ് നെല്ലിന് രണ്ടാം വളപ്രയോഗം നടത്തുക. മൂന്നാം വളപ്രയോഗം നടത്തുമ്പോൾ യൂറിയയ്ക്ക് പകരം പൊട്ടാഷാണ് ചേർക്കുക.
അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ഇറക്കുമതി ചെയ്യുന്ന ചേരുവകളുടെ ലഭ്യതക്കുറവുമാണ് വില കൂടാൻ കാരണം. 2021ലെ കേന്ദ്ര ബഡ്ജറ്റിൽ രാസവളം സബ്‌സിഡി 25 ശതമാനം കുറച്ചതും തിരിച്ചടിയായി. കർഷകർക്ക് ഏറ്റവുമധികം ആവശ്യമുള്ള വളമാണ് യൂറിയ. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ അടങ്ങിയ എൻ.പി.കെ വളങ്ങളുടെ സബ്‌സിഡിയിൽ 35 ശതമാനമാണ് കുറവ് വരുത്തിയത്. ഏക്കറിൽ 10,000ലേറെ രൂപയാണ് അധിക ചെലവ്.
# വളമില്ലാതെ നെട്ടോട്ടം
ഫാക്ടം ഫോസ്, യൂറിയ, പൊട്ടാഷ് എന്നിവയുടെ ക്ഷാമം രൂക്ഷമാണ്. ജില്ലയിൽ 9,200ൽ അധികം ഹെക്ടറിലാണ് രണ്ടാംകൃഷി ഇറക്കിയിട്ടുള്ളത്. വിത കഴിഞ്ഞ് 10 മുതൽ 80 ദിവസം വരെ പ്രായമായ നെൽചെടികൾക്ക് കൃത്യമായി വളപ്രയോഗം നടത്താനാകാതെ കർഷകർ വലയുകയാണ്. വളപ്രയോഗത്തിന്റെ സമയം തെറ്റിയാൽ വിളവിനെ ബാധിക്കുമെന്നതിനാൽ രാസവളത്തിനായി കർഷകർ നെട്ടോമോടുകയാണ്. പ്രതിവർഷം ഒരു ലക്ഷത്തിലേറെ മെട്രിക് ടൺ പൊട്ടാഷ് ആവശ്യമുള്ള സംസ്ഥാനത്ത് ഇത്തവണ കടുത്ത ക്ഷാമമാണ് നേരിടുന്നത്. നെല്ല് മുളപൊട്ടുന്ന സമയത്ത് വളമില്ലാതെ വന്നാൽ ഉത്പാദനം കുത്തനെ കുറയും.
രാസവളത്തിന് വർദ്ധിച്ച വില കർഷകർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സബ്സിഡിയായി നൽകണം. വള ക്ഷാമം പരിഹരിക്കാൻ കൃഷിവകുപ്പും സർക്കാരും ഇടപെടണം. കൃഷി ചെലവ് കൂടുന്നതിനാൽ നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിച്ച് നൽകണം
ബേബി പാറക്കാടൻ, സംസ്ഥാന ചെയർമാൻ, നെൽ-നാളികേര കർഷക ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |