ആലപ്പുഴ : കൂലിയില്ലാ കാലത്ത് നിന്ന് കോടികളുടെ കളിയിലേക്ക് ഗ്രേഡ് ഉയർന്നെങ്കിലും ആവേശത്തിന് തെല്ലും കുറവില്ലാതെ മുന്നോട്ട് കുതിക്കുകയാണ് കേരളത്തിന്റെ ജലോത്സവപ്പെരുമ. കരക്കാരുടെ കരങ്ങളിൽ നിന്ന് ക്ലബുകളുടെ തട്ടകത്തിലേക്ക് നിയന്ത്രണം എത്തിയതോടെ വള്ളംകളി പുതിയ ട്രാക്കിലേക്ക് മാറിയെന്ന് മാത്രം.
തലയെടുപ്പോടെ നിലകൊള്ളുന്ന നെഹ്റുട്രോഫിയിലും ആചാരപ്പെരുമയുടെ ആറന്മുള വള്ളംകളിയിലും ദേശക്കാരുടെ പെരുമ വിളിച്ചോതുന്ന നാട്ടിൻപുറങ്ങളിലെ ഏതാനും ജലോത്സവങ്ങളിലും അറിയപ്പെട്ടിരുന്ന വള്ളംകളി ഇന്ന് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ തിളക്കത്തിലാണ്.
ലോകത്ത് തന്നെ ഏറ്റവുമധികം കായികതാരങ്ങൾ ഒരേ സമയം പോരാടുന്ന മത്സരയിനം കൂടിയായ വള്ളംകളിയുടെ മറ്റൊരു സി.ബി.എൽ കാലത്തിന് കൂടി തുടക്കമാവുകയാണ്.
കൂലിയില്ലാ കാലവും നാട്ടുകാരുടെ സദ്യയും
ജലോത്സവത്തിന് വള്ളമിറക്കണമെന്ന മോഹവുമായി വട്ടം കൂടുന്ന കരക്കാർ ക്ളബിന്റെ ഭാരവാഹി തിരഞ്ഞെടുപ്പും ഏത് വള്ളത്തിൽ തുഴയണമെന്ന ആലോചനായോഗവും പിന്നിട്ട് വെള്ളത്തിലേക്കിറങ്ങുമ്പോൾ ഒരു നാടിന്റെയാകെ പ്രാർത്ഥനയാണ് ഒപ്പമുണ്ടാവുക. പണ്ട് കാലത്ത് വൈകുന്നേരങ്ങളിൽ മാത്രമാണ് തുഴക്കാർ പരിശീലന തുഴച്ചിൽ നടത്തിയിരുന്നത്. പുലർച്ചെ ജോലിക്ക് പോകുന്ന കക്കാ തൊഴിലാളികളും, കർഷക തൊഴിലാളികളും ജോലി കഴിഞ്ഞ് മൂന്ന് മണിയോടെ മടങ്ങിയെത്തുന്നതോടെ വള്ളങ്ങളുടെ ട്രയൽ ആരംഭിക്കും. നാട്ടുകാർ പിരിവിട്ടാണ് ഓരോ ദിവസവും വള്ളസദ്യ ഒരുക്കിയിരുന്നത്. ചോറിനൊപ്പം മീൻകറി, പുളിശ്ശേരി, ബീഫ് കറി, അച്ചാർ, തോരൻ എന്നീ സ്ഥിരം വിഭവങ്ങളുമായി ദിവസവും 250 മുതൽ 300 പേർക്ക് വരെ വള്ളസദ്യയൊരുക്കിയിരുന്ന കാലമുണ്ടായിരുന്നു കുട്ടനാട്ടിൽ. കരയ്ക്ക് വേണ്ടി കരക്കാർ കളിക്കുന്ന മത്സരമായതിനാൽ കൂലിയില്ലാതെയാണ് തുഴയാൻ ആളിറങ്ങിയിരുന്നത്.
ലക്ഷ്യം നെഹ്റുട്രോഫിയും സി.ബി.എല്ലും
മത്സര ശേഷം ലഭിക്കുന്ന ബോണസ് തുകയിൽ നിന്ന് വള്ളക്കൂലിയായി ഉടമയ്ക്കൊരു പങ്ക് നൽകിയിരുന്ന കാലത്ത് നിന്ന് മികച്ച ക്ലബുകൾക്ക് അങ്ങോട്ട് പണം നൽകി വള്ളം തുഴയാൻ നൽകുന്ന തരത്തിലേക്ക് ചുവടുമാറ്റം സംഭവിച്ചുകഴിഞ്ഞു. നെഹ്റുട്രോഫി എന്ന നേട്ടത്തിനപ്പുറം ചാമ്പ്യൻസ് ബോട്ട് ലീഗ് എന്ന ആവേശം കൂടിയാണ് തുഴച്ചിൽക്കാരെ ഇപ്പോൾ വീറുറ്റവരാക്കുന്നത്. സി.ബി.എൽ ലക്ഷ്യമിടുന്ന വള്ളങ്ങൾക്ക് ഓരോ ഹീറ്റ്സും ഫൈനലിന് തുല്യമാണ്. ഹീറ്റ്സിൽ ആദ്യം ഫിനിഷ് ചെയ്യുന്നവർക്കല്ല, പകരം ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ഫിനിഷിംഗ് പോയിന്റ് മറികടക്കുന്ന ആദ്യ 9 വള്ളങ്ങൾക്കാണ് സി.ബി.എല്ലിൽ പ്രവേശനം ലഭിക്കുക.
കരയിൽ നിന്ന് ക്യാമ്പിലേക്ക്
വൈകുന്നേരത്തെ പരിശീലനത്തിന് ശേഷം വീടുകളിലേക്ക് മടങ്ങിയിരുന്ന പതിവിൽ നിന്ന് വ്യത്യസ്തമായി ക്യാമ്പുകൾ സജ്ജമാക്കി ചിട്ടയായ വ്യായാമവും, പരിശീലനവും, അടിമുടി പ്രൊഫഷണലിസവും വള്ളംകളിയിൽ കൊണ്ടുവന്നത് വിദേശവ്യവസായി കൂടിയായ വള്ളംകളിപ്രേമി ജിജി ജേക്കബ് പൊള്ളയിലാണ്. ഇന്ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്ലബുകൾ പോലും തുഴച്ചിലുകാർക്ക് ദിവസക്കൂലി നിശ്ചയിച്ച് ക്യാമ്പുകൾ നടത്തുന്നുണ്ട്. കളിക്കാർ രണ്ട് മാസത്തോളം ക്യാമ്പിൽ തന്നെ താമസിച്ചാവും പരിശീലനം. എ ക്ലാസ് ക്ലബുകളിൽ പരിശീലനം നടത്തുന്ന കളിക്കാർക്ക് മത്സരം കഴിഞ്ഞ് മടങ്ങുമ്പോൾ ഏറ്റവും കുറഞ്ഞത് മുപ്പതിനായിരം മുതൽ നാൽപ്പതിനായിരം രൂപ വരെ കൂലിയിനത്തിൽ മാത്രം ലഭിക്കും. രാവിലെ 7 മണിക്ക് പ്രാർത്ഥന, 45 മിനിട്ടോളം പ്രൊഫഷണൽ പരിശീലകരുടെ മേൽനോട്ടത്തിൽ വ്യായാമം, ശേഷം വള്ളത്തിൽ പരിശീലനം, ചിട്ടയായ ഭക്ഷണ ക്രമം, അച്ചടക്കം തുടങ്ങിയവയാണ് ക്യാമ്പുകളിൽ പാലിച്ചുപോരുന്നത്.
(നാളെ : കരയിലെ കമന്ററിയും വെള്ളത്തിലെ ആർപ്പു വിളിയും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |