കുട്ടനാട്: കഴിഞ്ഞ രാത്രികളിലെ തോരാമഴയ്ക്ക് പിന്നാലെ പമ്പ, മണിമല ആറുകളിൽ നിന്നു കിഴക്കൻവെള്ളം കുതിച്ചെത്തുക കൂടി ചെയ്തതോടെ കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ വീണ്ടും വെള്ളപ്പൊക്കം. രാമങ്കരി, കാവാലം, പുളിങ്കുന്ന്, കൈനകരി, മുട്ടാർ, അപ്പർകുട്ടനാടിന്റെ ഭാഗമായ തലവടി, എടത്വ, വീയപുരം എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളാണ് ഒറ്റദിവസം കൊണ്ട് വെള്ളത്തിലടിയിലായത്.
രാമങ്കരി പഞ്ചായത്ത്, വേഴപ്ര കുഴിക്കാല കോളനി, തലവടി പഞ്ചായത്ത് ഏഴാം വാർഡ്, കുതിരച്ചാൽ പുതുവൽ കോളനി, 10-ാം വാർഡ് മണലേൽ കോളനി എന്നിവിടങ്ങളിലാണ് അപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്കം ഏറ്റവും രൂക്ഷം. മഴവെള്ളം ഒഴിഞ്ഞുപോകാൻ മാർഗ്ഗമില്ലാതെ വന്നതോടെയാണ് വീടുകളും വെള്ളത്തിലായത്.
# വ്യാപാരം വെള്ളത്തിൽ
എ-സി റോഡിൽ മങ്കൊമ്പ് ഒന്നാംകര ആധാരമെഴുത്ത് ഓഫീസിന് മുൻവശം, പള്ളിക്കുട്ടുമ്മ മണലാടി മുക്ക് ജംഗ്ഷൻ എന്നിവിടങ്ങൾ വീണ്ടും വെള്ളത്തിലായി. ഇവിടത്തെ ഒട്ടുമിക്ക പലചരക്ക്, വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും സമീപത്തെ വീടുകളിലും വെള്ളം കയറി. ഓണക്കച്ചവടം ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന പലചരക്ക് സാധനങ്ങളും ഓണക്കോടിയുൾപ്പെടെയുള്ള വസ്ത്രങ്ങളും വെള്ളത്തിലായത് വൻ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്.
# കെണിയായത് ഓട
എ-സി റോഡ് നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന അശാസ്ത്രീയ ഓട നിർമ്മാണമാണ് രാമങ്കരി ജംഗ്ഷനിൽ ഇക്കുറി വെള്ളപ്പൊക്കം രൂക്ഷമാക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ജംഗ്ഷനിൽ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഓട പൊളിച്ചു മാറ്റുകയോ വെള്ളം ഒഴുകിപ്പോകാനുള്ള തടസങ്ങൾ മാറ്റുകയോ ചെയ്യാതെ ഇതിനോട് ചേർന്നു പുതിയൊരു ഓട കൂടി നിർമ്മിച്ചതാണ് വെള്ളക്കെട്ടിന് കാരണമായത്. എ-സി റോഡിനോട് ചേർന്നുള്ള സമീപത്തെ വീടുകളിലേക്ക് വെള്ളം ഇന്നലെ ഇരച്ചുകയറുകയായിരുന്നു. പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. രാവിലെ കടതുറക്കാൻ എത്തിയപ്പോഴാണ് കടയിൽ വെള്ളം കയറിയത് വ്യാപാരികൾ അറിയുന്നത്.
# ബൈക്ക് യാത്ര കഠിനം
എ-സി റോഡിൽ നിർമ്മാണം പുരോഗമിക്കുന്ന ഒട്ടു മിക്ക ഭാഗങ്ങളും കുണ്ടും കുഴിയുമായി. ഇതോടെ ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. രാത്രിയാത്ര തീർത്തും ദുഷ്കരമായി. ഒരു കുഴി വെട്ടിക്കുമ്പോൾ മറ്റൊരു കുഴിയിൽ വീഴുന്ന സാഹചര്യമാണുള്ളത്.
# ക്യാമ്പിന് ഇടമില്ല
കൊവിഡിന് ശേഷം സ്കൂളുകൾ തുറന്നതോടെ, ഇവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാനാവാത്ത സ്ഥിതിയുണ്ട്. മിക്ക സ്കൂളുകളിലും ഓണപ്പരീക്ഷ നടക്കുകയാണ്. ഓഡിറ്റോറിയങ്ങളായിരുന്നു അടുത്ത ആശ്രയം. ഓണസീസൺ ആയതിനാൽ വിവാഹാവശ്യത്തിനും മറ്റുമായി ഇവയെല്ലാം ബുക്കിംഗിലാണ്. മഴ നീളുകയും ജലനിരപ്പ് ഉയരുകയും ചെയ്താൽ കുട്ടനാട്ടിൽ കാര്യങ്ങൾ അവതാളത്തിലാവും.
# കലവൂരിൽ വീട് തകർന്നു
കലവൂരിൽ ഒരു വീട് ഭാഗികമായി തകർന്നു. പുറക്കാട് മത്സ്യ ലേലഹാൾ കാറ്റിൽ നിലംപൊത്തി. ചെങ്ങന്നൂർ താലൂക്കിൽ ആറ്കുടുംബങ്ങളിലെ 27 പേരെ രണ്ടു ക്യാമ്പുകളിലേക്ക് മാറ്റി. മുട്ടാർ വില്ലേജിൽ കഞ്ഞിവീഴ്ത്തൽ കേന്ദ്രം തുറന്നു. പുഴയിലും ആറുകളിലും ഇന്നലെ ഒന്നരയടിയോളം വെള്ളം ഉയർന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മഴ ശക്തമായതിനാൽ ജലനിരപ്പ് ഇനിയും ഉയർന്നേക്കും. തോട്ടപ്പള്ളി ലീഡിംഗ്ചാനലിൽ നീരോഴുക്ക് കുറവാണെങ്കിലും പൊഴിമുഖം തുറന്നുകിടക്കുന്നത് ആശ്വാസമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |