ആലപ്പുഴ: തുമ്പോളിയിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ ശിശുക്ഷേമ സമിതിയുടെ ജില്ലാ ശിശു പരിചരണ കേന്ദ്രത്തിന് കൈമാറി. കുഞ്ഞിനെ പരിചരിച്ച ശിശുരോഗ വിദഗ്ദ്ധ ഡോ. സംഗീത ജോസഫ് കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഇല്ലന്ന് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് സി.ഡബ്‌ളിയു.സി ഉത്തരവ് അനുസരിച്ച് ശിശുക്ഷേമ സമിതി ഭാരവാഹികൾ ഇന്നലെ വൈകിട്ട് ശിശു പരിചരണ കേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റിയത്. സി.ഡബ്‌ളിയു.സി. പ്രതിനിധികളായ അഡ്വ. കെ.ആർ.ശ്രീലേഖ, ഗീത തങ്കമണി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ സി.വി. മിനിമോൾ, ആശുപത്രി സൂപ്രണ്ട് എസ്.ഷാജി. ഡോ.എസ്.നീന, ഹെഡ് നഴ്‌സ് റെയിച്ചൽ എന്നിവരിൽ നിന്നും ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളായ നസീർ പുന്നക്കൽ, കെ.നാസർ, ശ്രദേവി എന്നിവർ ചേർന്ന് ഏറ്റ് വാങ്ങി. നവജാത ശിശുവിന്റെ ഡിസ്ചാർജ്ജ് സമ്മറി ആശുപത്രി സൂപ്രണ്ട് ഡോ. എസ്.ഷാജി ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.വി.മിനി മോൾക്ക് കൈമാറി. ജില്ല ശിശുസംരക്ഷണ ഓഫീസിലെ കൗൺസിലർ അനുജയിംസ് പങ്കെടുത്തു നവജാത ശിശുവിനെ ഉപേക്ഷിച്ചവർ ആദ്യം മാതൃത്വം അംഗീകരിച്ചില്ല. പിന്നീട് പൊലീസ് ചോദ്യം ചെയ്തപ്പോൾ കുട്ടിയെ പ്രസവിച്ചതായി യുവതി പറഞ്ഞു. കുട്ടിയെ മാതാവും മറ്റുള്ളവരും ആവശ്യപ്പെട്ടിട്ടില്ല. കുട്ടിയുടെ മാതൃത്വം തെളിയിക്കാൻ ഡി.എൻ.എ.ടെസ്റ്റിന് പൊലീസ് അയച്ചിട്ടുണ്ട്. 12 ദിവസം കുട്ടി ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലായിരുന്നു. കുഞ്ഞിന്റെ ചിലവ് ജില്ലാ ശിശുക്ഷേമ സമിതിയാണ് വഹിച്ചത്. കുറ്റിക്കാട്ടിൽ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം വേഗത്തിലാക്കണമെന്ന് തുമ്പോളി വാർഡ് കൗൺസിലർ ഡോ. ലിന്റ ഫ്രാൻസീസ്, ഗീതു ജോണി, രേഷ്മ ദീപു എന്നിവർ കലക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |