# 14ൽ തുടങ്ങി 200 പശുക്കളുമായി കൃഷ്ണകുമാർ
മാന്നാർ: വീടിനോട് ചേർന്നൊരു തൊഴിൽ സംരംഭം; അതായിരുന്നു 23 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ വീട്ടിലെത്തിയപ്പോൾ മാന്നാർ പത്താം വാർഡിൽ കുട്ടംപേരൂർ പണിക്കവീട്ടിൽ എസ്. കൃഷ്ണകുമാറിന്റെ (57) ആഗ്രഹം. കുടുംബത്തിലെ പശു പരിപാലനം കുഞ്ഞുന്നാളിലേ കണ്ടു വളർന്ന, പരേതരായ ശ്രീധരക്കുറുപ്പിന്റെയും ജാനകിയമ്മയുടെയും മകന് എന്തുവേണമെന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. 2014ൽ 14 പശുക്കളുമായി 'സംരംഭം' ആരംഭിച്ച കൃഷ്ണകുമാർ ഇപ്പോൾ ഇരുന്നൂറിലധികം പശുക്കളുടെ ഉടമയാണ്.
വീടിനോട് ചേർന്നുള്ള 60 സെന്റിൽ നിർമ്മിച്ച ഫാമിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയിലാണ് കന്നുകാലി പരിപാലനം. എല്ലാ ഭാഗത്തും ഫാനുകൾ, ആവശ്യമായ താപ ക്രമീകരണം. ഉണങ്ങിയ പുല്ലുകൾ കത്തിച്ച് പുകയുണ്ടാക്കി കൊതുകിൽ നിന്നു സംരക്ഷണം. കുളിപ്പിക്കാനും തീറ്റ കൊടുക്കാനും മറ്റുമായി 12 ജോലിക്കാരുമുണ്ട്. പുലർച്ചെ മൂന്നിന് ആരംഭിക്കുന്ന കന്നുകാലി പരിചരണം ഉച്ചയ്ക്ക് രണ്ടോടെയാണ് അവസാനിക്കുന്നത്. വെച്ചൂർ, ജെഴ്സി, എച്ച്.എഫ് സങ്കരയിനം, നാടൻ പശുക്കൾ, എരുമകൾ തുടങ്ങിയവ ഫാമിലുണ്ട്. 80ൽ അധികം കറവപ്പശുക്കളുണ്ട്. 850 മുതൽ 900 ലിറ്റർ വരെ പാൽ പ്രതിദിനം ലഭിക്കും. യന്ത്രം ഉപയോഗിച്ചാണ് കറവ. പ്രദേശവാസികൾക്ക് നൽകിയ ശേഷമുള്ളവ മിൽമ സൊസൈറ്റിക്ക് നൽകും.
കന്നുകാലി പരിപാലനത്തിനായി സർക്കാർ വലിയ പ്രോത്സാഹനങ്ങളും സഹായങ്ങളും നൽകുന്നുണ്ടെങ്കിലും കൃഷ്ണ കുമാറിന് യാതൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ബാങ്കിൽ നിന്നുമെടുത്ത ഒന്നരക്കോടി രൂപ വായ്പ തിരിച്ചടയ്ക്കാനുള്ള കഠിന പ്രയത്നത്തിലാണ് കൃഷ്ണ കുമാർ. സമീപകാലത്ത് കാലിത്തീറ്റയുടെ വില കുത്തനെ വർദ്ധിച്ചത് വലിയൊരു പ്രതിസന്ധിയായി. ചാക്കൊന്നിന് 800 രൂപയുണ്ടായിരുന്ന കാലിത്തീറ്റയ്ക്ക് ഇന്ന് 1450 രൂപയായി. ദിവസേന 20 ചാക്കിനു മുകളിലാണ് വേണ്ടത്.
# പരാതിയില്ലാത്ത പരിപാലനം
പുരയിടത്തിൽ തന്നെ ആഴത്തിൽ കുഴികൾ സ്ഥാപിച്ച് അതിൽ ചാണകവും ഗോമൂത്രവും മറ്റ് മാലിന്യങ്ങളും സംസ്കരിച്ച് പരിസരവാസികൾക്ക് പരാതിയ്ക്കിട നൽകാത്ത രീതിയാണ് കൃഷ്ണകുമാറിന്റെ പശുപരിപാലനം. ഇവ ജൈവവളമാക്കാൻ 30 ലക്ഷം രൂപ ചെലവിൽ ആധുനിക പ്ലാന്റ് നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. പഞ്ചായത്തിന്റെയും മറ്റും മികച്ച ക്ഷീരകർഷകനുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള കൃഷ്ണ കുമാറിന് ഭാര്യ മായയും എൻജിനീയറിംഗ് പഠനത്തിന് തയ്യാറെടുക്കുന്ന മകൾ കാർത്തികയും ആത്മവിശ്വാസമേകി ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |