ആലപ്പുഴ: ആലപ്പുഴ ബീച്ചിലെ കടൽ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കാനുള്ള പദ്ധതിയുടെ ടെണ്ടർ നടപടികൾ തീര പരിപാലന നിയമവുമായി ബന്ധപ്പെട്ട സാങ്കേതിക കുരുക്കുകളിൽ വലയുന്നു.
സഞ്ചാരികളെ ആകർഷിക്കാനാണ് വിവിധ നവീകരണ പദ്ധതികൾക്ക് ബീച്ചിൽ തുടക്കമിട്ടത്.
പൈതൃക പദ്ധതിയുടെ ഭാഗമായി പഴയ കടൽ പാലത്തിന്റെ ശേഷിപ്പുകൾ നിലനിറുത്തി സമാന്തരമായി പുതിയ പാലം നിർമിക്കാനുള്ള പദ്ധതിക്ക് കിഫ്ബിയാണ് 22 കോടി അനുവദിച്ചത്. അനുമതി ലഭിക്കാത്തതിനാൽ ടെണ്ടർ നടത്താനാകുന്നില്ല. കിഫ്ബിയിൽ നിന്നു ആദ്യം 19 കോടിയാണ് അുവദിച്ചത്. മൂന്ന് തവണ ടെണ്ടർ വിളിച്ചെങ്കിലും തുക കുറവായതിനാൽ ആരും കരാറിൽ പങ്കെടുത്തില്ല. തുടർന്ന് കിഫ്ബിയുടെ എൻജിനീയറിംഗ് വിഭാഗം ഒരു വർഷം മുമ്പ് എസ്റ്റിമേറ്റ് പുതുക്കി 22 കോടി അനുവദിച്ചു. ഉപ്പുകാറ്റേറ്റ് തുരുമ്പെടുക്കാത്ത വിധം ഒരു വർഷത്തിനകം നിർമ്മാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
പഴയ പാലത്തിലെ റെയിലുകളുടെ അവശിഷ്ടങ്ങൾ തീരത്ത് ബാക്കിയായി നിൽക്കുന്നത് സംരക്ഷിച്ചാവും പുതിയ പാലത്തിന്റെ നിർമ്മാണം. മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ നിർദേശ പ്രകാരമാണ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സമാന്തരപാലം നിർമ്മിക്കാൻ തുക അനുവദിച്ചത്. മറ്റ് തുറമുഖങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ടൂറിസ്റ്റ് യാത്രാക്കപ്പൽ ആലപ്പുഴയിൽ എത്തിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും സമന്തരപാലം നിർമ്മിക്കാനാവാത്തത് വിനയായി.
ലൈറ്റ് ഹൗസിന് വടക്കുഭാഗത്തെ റോഡിന്റെ പടിഞ്ഞാറ് ദിശയിലേക്ക് നിലവിലെ കടൽപാലത്തിനു സമാന്തരമായിട്ടാണ് പുതിയ പാലം നിർമ്മിക്കുന്നത്. ആലപ്പുഴ പട്ടണത്തിന്റെ ശില്പി രാജാ കേശവദാസ് ദിവാനായിരുന്ന കാലത്താണ് നിലവിലെ കടൽപാലം നിർമ്മിച്ചത്. 160 വർഷത്തെ പഴക്കമുണ്ട്. പുതിയ പാലത്തിന് 420 മീറ്റർ നീളവും 4.5 മീറ്റർ വീതിയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
# ദേശീയപാതയിൽ കുടുങ്ങി
ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ട് ബീച്ചിലെ സൗന്ദര്യവത്കരണ നടപടികൾ താത്കാലികമായി നിറുത്തിയിരിക്കുകയാണ്. ബിഷപ്പ് ഹൗസിന് മുന്നിൽ നിന്ന് ഇ.എസ്.ഐ ആശുപത്രി വരെ ബീച്ചിന് സമാന്തരമായിട്ടാണ് സൗന്ദര്യ വത്കരണം. ബീച്ചിൽ സ്ഥാപിച്ച യുദ്ധക്കപ്പലിൽ ജനങ്ങൾക്ക് കയറാനുള്ള അവസരമൊരുക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല
തീര പരിപാലന നിയമവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ മറികടന്നാൽ ഉടൻ കടൽപാലത്തിന്റെ ടെണ്ടർ നടത്തി നിർമ്മാണം ആരംഭിക്കും. വേഗത്തിൽ അനുമതി ലഭിക്കാനായി വകുപ്പ് മന്ത്രിമാരുടെ യോഗം ഉടനുണ്ടാവും
മനോജ്, എം.ഡി, മുസിരിസ് പൈതൃക പദ്ധതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |