കായംകുളം: യഥാർത്ഥ നോട്ടിനെ വെല്ലുന്നതാണ് കായംകുളത്ത് പൊലീസ് കണ്ടെടുത്ത കള്ളനോട്ടുകൾ. ഒറ്റനോട്ടത്തിലോ സാധാരണ പരിശോധനയിലോ കണ്ടുപിടിക്കാൻ കഴിയാത്തതിനാലാണ് പാക്കിസ്ഥാനിൽ അച്ചടിച്ചതാണെന്ന് സംശയിക്കാൻ കാരണം.
നോട്ടിന്റെ കളറും ത്രെഡും വാട്ടർ മാർക്കും ഗാന്ധിജിയുടെ ചിത്രവുമെല്ലാം സമാനമാണ്. സീരിയൽ നമ്പരുകളും യഥാർത്ഥ നോട്ടുകളെപ്പോലെതന്നെ. ബാങ്കിൽ കൗണ്ടിംഗ് മെഷീൻ ഉപയോഗിച്ച് എണ്ണിയപ്പോഴാണ് കള്ളനോട്ടാണെന്ന് ബോദ്ധ്യമായത്. സാധാരണക്കാർക്ക് യാതൊരു സംശയവും തോന്നില്ല.
ബാങ്കിൽ നോട്ടുമായി സുനിൽദത്ത് പിടിയിലായതോടെ മിന്നൽ വേഗത്തിലാണ് അന്വേഷണം മുന്നോട്ടുനീങ്ങിയത്. മംഗളുരുവിൽ നിന്നു നോട്ട് എത്തിച്ചയാളും അയാൾക്ക് നോട്ട് നൽകിയ ആളും പൊലീസിന്റെ വലയിലുണ്ടന്നാണ് സൂചന. വിവരമറിഞ്ഞ് പ്രതികൾ രക്ഷപ്പെടുന്നതിന് മുൻപ് തന്നെ പൊലീസ് കളത്തിലിറങ്ങുകയായിരുന്നു. മംഗളുരുവിലെ പരിശോധനയിലാണ് നോട്ട് വിദേശത്ത് നിന്നു വന്നതാണന്ന സംശയം ശക്തമായത്. നോട്ടുകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് നൽകിയിരിക്കുകയാണ്. അടുത്ത ദിവസം തന്നെ വ്യക്തതയുണ്ടാവും.
കായംകുളത്തും ജില്ലയിലെ മറ്റു ഭാഗങ്ങളിലും വ്യാപകമായ രീതിയിൽ നോട്ടുകൾ ചെലവാക്കിയിട്ടുണ്ട്. കടകളിലും പെട്രോൾ പമ്പുകളിലുമൊക്കെ ഇവ എത്തിയിട്ടുണ്ടെന്നാണ് സൂചന. കായംകുളത്ത് ഒരു യുവജന സംഘടനയുടെയും ജീവകാരുണ്യ പ്രവർത്തകനും കസ്റ്റഡിയിലുണ്ടെന്നറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |