കുട്ടനാട്: കാർ വാടകയ്ക്കെടുത്ത് പണയം വച്ച് തട്ടിപ്പു നടത്തിയ പ്രതിയുമായി പൊലീസ് നടത്തിയ തെളിവെടുപ്പിൽ ആറ് കാറുകൾ കണ്ടെടുത്തു. രാമങ്കരി പഞ്ചായത്ത് മാമ്പുഴക്കരി ളാങ്കര ആരോമലുമായി (28) രാമങ്കരി എസ്.ഐ സഞ്ജീവ് കുമാർ, എ.എസ്.ഐ പ്രേംജിത്ത് റിജോ, സി.പി.ഒമാരായ ജിനു പ്രകാശ്, അനു സാലസ്, സുബാഷ് എന്നിവർ ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പണയംവച്ച കാറുകൾ വീണ്ടെടുത്തത്.
ഇടുക്കി സ്വദേശിനിയിൽ നിന്നു കല്യാണ ആവശ്യത്തിനെന്ന പേരിൽ വാടകയ്ക്ക് കാർ എടുത്ത ശേഷം പണയപ്പെടുത്തി തട്ടിപ്പു നടത്തിയ കേസിൽ കീഴടങ്ങിയ പ്രതിയെ കഴിഞ്ഞ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് പുറത്തായത്.
യുവതിയുടെ പരാതിയെ തുടർന്ന് ഇയാൾ ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് അന്വേഷണം ശക്തമായതോടെ രാമങ്കരി കോടതിയിൽ കീഴടങ്ങുകയുമായിരുന്നു. സുഹൃത്തുക്കൾ മുഖേനെ കല്യാണാവശ്യത്തിനെന്ന പേരിൽ വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങൾ പണയപ്പെടുത്തി ലഭിക്കുന്ന പണവുമായി മുങ്ങുന്ന ഇയാൾ പിന്നീട് ഉടമകൾ വാഹനം ആവശ്യപ്പെട്ടാൽ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിയും. വാഹന തട്ടിപ്പിന് പുറമെ സ്ത്രീകളെ വശത്താക്കി 53 പവൻ വാങ്ങി ബാങ്കിൽ പണയപ്പെടുത്തി പണം തട്ടിയ മറ്റൊരു കേസിലും ഇയാൾ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |