SignIn
Kerala Kaumudi Online
Thursday, 19 September 2024 1.46 PM IST

പക്ഷിപ്പനി വ്യാപിച്ചിട്ടും നി​ലവാരം ഉയരാതെ മഞ്ഞാടി​യി​ലെ ലാബ്

Increase Font Size Decrease Font Size Print Page
t
t

ആലപ്പുഴ: മൃഗങ്ങളുടെ രോഗ നിർണയത്തിന് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവല്ല മഞ്ഞാടിയിലെ ലാബ് ബയോ സേഫ്ടി ലെവൽ മൂന്ന് (ബി.എസ്.എൽ 3) നിലവാരത്തിലേക്ക് ഉയർത്താൻ 10 മാസം മുമ്പ് മൃഗസംരക്ഷണ വകുപ്പ് സമർപ്പിച്ച 50 ലക്ഷത്തിന്റെ പദ്ധതി പാഴ്‌വേലയായി.

നിലവിൽ ലാബിന് ബി.എസ്.എൽ രണ്ട് പദവിയാണുള്ളത്. ഒട്ടുമിക്ക വൈറസുകളെയും കണ്ടെത്താനുള്ള പരിശോധന സംവിധാനം ഇവിടെയുണ്ട്. പദവി ഉയർന്നാൽ പരിശോധനാഫലം വേഗം കിട്ടുന്നതിനൊപ്പം വൈറസ് രോഗങ്ങളെക്കുറിച്ച് നിരന്തര ഗവേഷണം നടത്താനും കഴിയും. പള്ളിപ്പാട്ട് കൂട്ടത്തോടെ ചത്ത താറാവുകളുടെ രക്തസാമ്പിൾ ആദ്യം മഞ്ഞാടിയിലെ സർക്കാർ ലാബിൽ പരിശോധിച്ചപ്പോൾ പക്ഷിപ്പനി പരത്തുന്ന എച്ച് 5 എൻ 1 വിഭാഗത്തിൽപ്പെട്ട വൈറസുകളെ കണ്ടെത്തിയിരുന്നു. രോഗം സ്ഥിരീകരിക്കാനുള്ള അധികാരം മഞ്ഞാടിയിലെ സർക്കാർ ലാബിന് ഇല്ലാത്തതിനാൽ സാമ്പിളുകൾ ഭോപ്പാലിലെ വെറ്ററിനറി ഹൈ സെക്യൂരിറ്റി വൈറോളജി ലാബിൽ പരിശോധിച്ചാണ് ഫലം പ്രഖ്യാപിച്ചത്.

ഭോപ്പാലിലെ ലാബിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക നൽകുന്നത്. കേന്ദവും സംസ്ഥാനവും 50 ശതമാനം വീതം പങ്കുവയ്ക്കും. മൃഗ സംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ജില്ലയിൽ 107 കർഷകർ അഞ്ചുലക്ഷത്തോളം താറാവുകളെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1000 മുതൽ 22,000 വരെ താറാവുകൾ വളർത്തുന്ന കർഷകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

# നടപടിക്രമങ്ങൾ ഏറെ

പക്ഷിപ്പനി സ്ഥിരീകരിക്കാൻ ഭോപ്പാലിലെ വെറ്ററിനറി ഹൈ സെക്യൂരിറ്റി വൈറോളജി ലാബിനാണ് അധികാരം. സാമ്പിളുകളുടെ പരിശോധന പൂർത്തീകരിച്ച് ഫലം ലാബിൽ നിന്ന് ആദ്യം കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന് കൈമാറും. റിസൾട്ട് പരിശോധിച്ച ശേഷം വകുപ്പ് രോഗ നിയന്ത്രണത്തിന് എടുക്കേണ്ട നിർദേശങ്ങളോടെ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നൽകും. ചീഫ് സെക്രട്ടറി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് ഇത് കൈമാറും. രോഗ നിയന്ത്രണത്തിന് കേന്ദ്ര നിർദേശം അനുസരിച്ച് താറാവുകൾക്ക് വാക്‌സിൻ നൽകുകയോ കൊന്നൊടുക്കുകയോ ആണ് പതിവ്. ഇത്രയും നടപടികൾ പൂർത്തീകരിക്കാൻ കുറഞ്ഞത് ഒരാഴ്ച വേണ്ടിവരും. റിസൾട്ട് വൈകുന്നത് വൈറസ് വ്യാപനത്തിന് കാരണമാകും. സാമ്പിളുകൾ വിമാനമാർഗമാണ് ഭോപ്പാലിൽ എത്തിക്കുന്നത്. ഇതിനായി കഴിഞ്ഞ വർഷം മാത്രം ചെലവഴിച്ചത് ഒരു ലക്ഷത്തോളം രൂപയാണ്. എയർ ഇന്ത്യ ഒഴികെയുള്ള വിമാന കമ്പനികൾ സാമ്പിളുകൾ കൊണ്ടുപോകാൻ വിസമ്മതിക്കുന്നതും പ്രതിസന്ധിയായി.

അടിക്കടി ജില്ലയിൽ താറാവുകൾക്ക് പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മഞ്ഞാടിയിലെ ലാബ് കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് പരിശോധനഫലം പ്രഖ്യാപിക്കാനുള്ള അധികാരത്തോടെ ബയോ സേഫ്ടി ലെവൽ മൂന്ന് നിലവാരത്തിലേക്ക് ഉയർത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി അംഗീകാരം നേടണം

ബി.പത്മകുമാർ, താറാവ് കർഷകൻ

നെടുമുടിയിൽ ചത്ത താറാവുകളുടെ സാമ്പിളുകൾ തിരുവല്ലയിലെ ലാബിലേക്ക് അയച്ചെങ്കിലും ഫലം ലഭിച്ചില്ല. ചെറുതന, ഈര, മാന്നാർ, ചെന്നിത്തല, എടത്വ എന്നിവടങ്ങളിൽ നിന്ന് കർഷകർ നേരിട്ട് തിരുവല്ലയിലെ ലാബിൽ പരിശോധന നടത്തിയെങ്കിലും ഒരിടത്തും രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.