ആലപ്പുഴ: പോക്കറ്റ് കീറുന്ന വിലക്കയറ്റത്തിൽ നിന്ന് താത്കാലിക ആശ്വാസം നൽകാൻ പ്രയാണമാരംഭിച്ച സപ്ലൈകോയുടെ അരി വണ്ടിയുടെ ജില്ലയിലെ യാത്ര ആരംഭിച്ചു. സപ്ലൈകോ കൊച്ചി ഡിപ്പോയിൽ നിന്നുള്ള മൊബൈൽ യൂണിറ്റാണ് അരി വിതരണം നടത്തുന്നത്. ആദ്യ ദിവസത്തെ പര്യടനം ഹരിപ്പാട് ഡിപ്പോ പരിധിയിലായിരുന്നു. മാവേലി സ്റ്റോറുകളില്ലാത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വാഹനം എത്തുക. ഒരു ഡിപ്പോയ്ക്ക് കീഴിൽ കുറഞ്ഞത് അഞ്ച് പോയിന്റിലെങ്കിലും വാഹനം എത്തും. ഒരു റേഷൻ കാർഡിന് പരമാവധി 10 കിലോഗ്രാം അരി ലഭിക്കും. ജയ, കുറുവ , മട്ട, പച്ചരി എന്നിവയ്ക്ക് പുറമേ സപ്ലൈകോ, മാവേലി സ്റ്റോർ എന്നിവിടങ്ങളിലെ സബ്സിഡി സാധനങ്ങളും വണ്ടിയിൽ ലഭ്യമാണ്. തിങ്കളാഴ്ച ആലപ്പുഴ, കുട്ടനാട്, മാവേലിക്കര ഡിപ്പോ പരിധികളിലും, 8ന് ചെങ്ങന്നൂർ, ചേർത്തല ഡിപ്പോകളിലും അരി വണ്ടി പര്യടനം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ചയായതിനാൽ ഇന്ന് വിതരണമുണ്ടാവില്ല. സെയിൽസ് സ്റ്റാഫും, ഡിപ്പോ പ്രതിനിധിയുമടക്കമുള്ളവർ വാഹനത്തിലുണ്ടാവും. സാധനങ്ങൾ വാങ്ങാനെത്തുന്നവർ റേഷൻ കാർഡ് കരുതണം.
ആശ്വാസ വില
പൊതുവിപണയിൽ 60 തൊട്ട ജയ അരി കിലോയ്ക്ക് 25 രൂപ നിരക്കിലാണ് അരി വണ്ടിയിൽ ലഭിക്കുക. ഒരു റേഷൻ കാർഡിന് ഏതെങ്കിലും ഒരു ഇനം അരി പത്ത് കിലോ ലഭിക്കും.
മട്ട അരി - 24 രൂപ
കുറുവ അരി - 25 രൂപ
പച്ചരി - 25 രൂപ
നാളെ മൂന്നിടത്ത്
ജില്ലയിലെ മൂന്ന് ഡിപ്പോ പരിധികളിലാണ് നാളെ അരി വണ്ടി പര്യടനം നടത്തുക. രാവിലെ 8ന് പവർഹൗസ് സപ്ലൈകോ ഡിപ്പോയ്ക്ക് മുൻവശം പി.പി. ചിത്തരഞ്ജൻ എം.എൽ.എ വണ്ടി ഫ്ലാഗ് ഓഫ് ചെയ്യും.
പര്യടന റൂട്ട്
ആലപ്പുഴ - പൊള്ളെത്തൈ, ആര്യാട്, പുന്നപ്ര ചള്ളി കടപ്പുറം
കുട്ടനാട് - വൈശ്യംഭാഗം, എടത്വ പച്ച
മാവേലിക്കര - വലിയപെരുമ്പുഴ, വള്ളികുന്നം, പടയണിവെട്ടം, നൂറനാട് പണയിൽ, ഇടപ്പോൺ കുരിശുംമൂട്, ഓലകെട്ടിയമ്പലം, മുള്ളിക്കുളങ്ങര
ഒരു റേഷൻ കാർഡിന് ഒറ്റത്തവണയായി പത്ത് കിലോ അരി ലഭിക്കുമെന്നതാണ് അരിവണ്ടിയുടെ പ്രത്യേകത. നിലവിൽ സപ്ലൈകോ, മാവേലി സ്റ്റോർ ഔട്ട്ലെറ്റുകളില്ലാത്ത പ്രദേശങ്ങളിലെ ജനങ്ങളെ തേടിയാണ് വണ്ടി അവരവരുടെ പ്രദേശത്ത് എത്തുന്നത്
-ഓമനക്കുട്ടൻ, അസിസ്റ്റന്റ് മാനേജർ, സപ്ലൈകോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |