ചേർത്തല: കൃഷി മന്ത്റി പി.പ്രസാദിന്റെയും ആരോഗ്യ വകുപ്പ് മന്ത്റി വീണാ ജോർജിന്റെയും പ്രത്യേക നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പരിശോധന നടത്തി. ജനനീ സുരക്ഷാ യോജന ആനുകൂല്യ വിതരണം സംബന്ധിച്ച വീഴ്ചകളുടെയും 58 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെയും പശ്ചാത്തലത്തിലാണ് ഡയറക്ടറുടെ സന്ദർശനം.ജനനി സുരക്ഷ യോജനയുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ച ഡയറക്ടർ, വീഴ്ച വരുത്തിയവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പേവാർഡ് കോംപ്ലക്സിലേക്ക് മാറ്റിയ ലാബ് പൂർണ്ണതോതിൽ പ്രവർത്തിപ്പിക്കാനും നിർദ്ദേശം നൽകി.
നഴ്സുമാരുടെ നിലവിലെ ജോലി അടിയന്തര പ്രാധാന്യത്തോടെ ക്രമീകരിച്ച് പരമാവധി പേരെ ക്ലിനിക്കൽ ജോലികൾക്ക് ലഭിക്കുന്ന തരത്തിൽ ഉടൻ പുനക്രമീകരിക്കണം. ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണം നടത്തണമെന്നും ഡയറക്ടർ നിർദ്ദേശിച്ചു. ഡയറക്ടറുടെ സന്ദർശനത്തിന്റെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ താലൂക്ക് ആസ്ഥാന ആശുപത്രിയുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് യോഗം വിളിക്കുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന് മന്ത്റി പി.പ്രസാദ് അറിയിച്ചു. നഗരസഭ അദ്ധ്യക്ഷ ഷേർളി ഭാർഗവൻ,വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ,ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അനു വർഗീസ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവരും ആശുപത്രിയിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |