വൈപ്പിൻ: കവർച്ചക്കേസിൽ മുനമ്പം പൊലീസ് ഒരാളെക്കൂടി അറസ്റ്റുചെയ്തു. ചേന്ദമംഗലം കൂട്ടുകാട് ചെറുപുഷ്പം പള്ളിക്ക് സമീപം പഴമഠത്തിൽ വീട്ടിൽ ജിദാദാണ് (48) അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ മൂന്നുപേർ പിടിയിലായി.
കഴിഞ്ഞ നവംബറിൽ കണ്ണമംഗലം സ്വദേശിയായ ബിജുവിനെ മറൈൻഡ്രൈവ് ഭാഗത്തുനിന്ന് തന്ത്രപൂർവം അയ്യമ്പിള്ളിയിലുള്ള ഒരു റിസോർട്ടിൽ എത്തിച്ച് കുത്തിപ്പരിക്കേൽപ്പിച്ചശേഷം പണവും ചെക്കുബുക്കുകളും കവർച്ച ചെയ്തെന്നാണ് കേസ്. മറ്റ് രണ്ട് പ്രതികളായ അബ്ദുൾ വഹാബ്, ഫക്രുദ്ദീൻ തങ്ങൾ എന്നിവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.
പൊലീസ് പറയുന്നത്: അബ്ദുൾ വഹാബുമായി പരിചയമുണ്ടായിരുന്നയാളാണ് ബിജു. ഫക്രുദ്ദീൻ തങ്ങളും മറ്റ് ഏഴ് പേരും ചേർന്ന് ബിജുവിനെ ഭീഷണിപ്പെടുത്തിയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചും 15 ലക്ഷം രൂപയുടെ ചെക്ക് ഫക്രുദ്ദീൻ തങ്ങളുടെ പേരിൽ എഴുതി വാങ്ങുകയായിരുന്നു. തുടർന്ന് പോക്കറ്റിലുണ്ടായിരുന്ന എ.ടി.എം കാർഡും കാറിലുണ്ടായിരുന്ന ചെക്കുബുക്കുകളും പ്രതികൾ കൈക്കലാക്കി. കൃത്യത്തിനുവേണ്ടി ഉപയോഗിച്ച ഡൽഹി രജിസ്‌ട്രേഷനുള്ള ബെൻസ് കാറും മൊബൽ ഫോണുകളും പിടിച്ചെടുത്തു. മറ്റു പ്രതികൾക്കായി അന്വേഷണം നടത്തിവരുന്നു. ജിദാദിനെ റിമാൻഡ് ചെയ്തു.
അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ എ.എൽ. യേശുദാസ്, സബ് ഇൻസ്‌പെക്ടർമാരായ വി.കെ. ശശികുമാർ, എം. അനീഷ്, എസ്.സി.പി.ഒ പി.എ. ജയദേവൻ, സി.പി.ഒ മാരായ ശരത്, ടി.ഒ. ജിജു എന്നിവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |