കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദമായ സ്ഥലമിടപാടിനെക്കുറിച്ച് പൊലീസും റവന്യൂവകുപ്പും അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി ആർച്ച് ബിഷപ്പ് പദവിയിൽ നിന്ന് രാജിവച്ച് മാറിനിൽക്കണമെന്ന് സഭാ സുതാര്യതാ സമിതി (എ.എം.ടി) ആവശ്യപ്പെട്ടു.
പതിനാറ് ക്രിമിനൽ കേസുകളിൽ ഒന്നാം പ്രതിയായ വ്യക്തി ക്രിസ്ത്യൻ സഭയുടെ ആത്മീയതലവനായി തുടരുന്നത് അപമാനമാണെന്ന് സമിതി പ്രസിഡന്റ് മാത്യു കരോണ്ടുകടവൻ, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കർദിനാൾ ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടന്ന സ്ഥലമിടപാടിൽ വത്തിക്കാൻ നേരിട്ട് അന്വേഷണം നടത്തിയ കെ.പി.എം.ജി ഉൾപ്പെടെ അന്വേഷണ കമ്മിഷനുകളൾ 60 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. ചുമതലയിൽ നിന്ന് മാറിനിൽക്കണമെന്ന് സമിതി നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. രാജിവയ്ക്കാൻ തയ്യാറാകാത്ത ആലഞ്ചേരിയെ പുറത്താക്കാൻ സഭാനേതൃത്വം ഇടപെടണമെന്നാണ് സമിതിയുടെ ആവശ്യം.
റവന്യൂവും പൊലീസും അന്വേഷിക്കും
സ്ഥലമിടപാട് അന്വേഷിക്കാൻ സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെുവിച്ചിരുന്നു. വില്പന നടത്തിയ സ്ഥലങ്ങളിൽ സർക്കാർ സ്ഥലമോ പുറമ്പോക്കോ ഉൾപ്പെട്ടിട്ടുണ്ടെോയെന്ന് പരിശോധിക്കും. ഇടപാടിൽ ആധാരം രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെ നടപടികളിൽ സർക്കാർ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും.
ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മിഷണർ ബീന പി. ആനന്ദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എറണാകുളം ജില്ലാ രജിസ്ട്രാർ എബി ജോർജ്, കൊച്ചി സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ വിനോദ് പിള്ള, റവന്യൂ സീനിയർ സൂപ്രണ്ട് ജയകുമാരൻ എസ്., റവന്യൂ ഇൻസ്‌പെക്ടർ ജി. ബാലചന്ദ്രൻപിള്ള, ഉദ്യോഗസ്ഥരായ ഷിബു എം.വി., എം. മനോജ് എന്നിവരാണ് അന്വേഷണ സമിതിയിലെ അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |