കൊച്ചി: വെബ്സൈറ്റും വാട്സാപ്പും ഉപയോഗിച്ച് കേരളലോട്ടറിയുടെ അനധികൃത ഓൺലൈൻ വ്യാപാരം പൊടിപൊടിക്കുന്നു. ഡീലർമാരാണ് വെബ്സൈറ്റിലൂടെ വിൽപ്പന നടത്തുന്നത്. ഓൺലൈനിൽ പണമടച്ചാൽ ടിക്കറ്റിന്റെ ഫോട്ടോ അയച്ചു നൽകും. ടിക്കറ്റ് ഡീലർ തന്നെ സൂക്ഷിക്കും. ആവശ്യമെങ്കിൽ കൊറിയർ വഴിയോ നേരിട്ടോ എത്തിക്കും.
2011ലെ കേരള സംസ്ഥാന ലോട്ടറി റഗുലേഷൻ അമെൻഡ്മെന്റ് റൂൾ പ്രകാരവും കേന്ദ്ര പേപ്പർ ലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരവും നിയമവിരുദ്ധമാണ് ഈ ഇടപാട്. പണം നൽകി നേരിട്ട് മാത്രമേ ലോട്ടറി വാങ്ങാവൂ എന്നാണ് നിയമം.
നിയമ വിരുദ്ധമായ ഇത്തരം ഇടപാടുകൾക്കെതിരെ ലോട്ടറി വകുപ്പ് വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ ടിക്കറ്റ് വില്പനയുടെ പശ്ചാത്തലത്തിൽ ലോട്ടറി വകുപ്പിന്റെ സംസ്ഥാനതല കമ്മിറ്റി ഉടൻ കൂടും. ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, എ.ഡി.ജി.പി, വിജിലൻസ് വിഭാഗം എന്നിവർ പങ്കെടുക്കും. കോഴിക്കോട് കേന്ദ്രീകരിച്ച് വെബ്സൈറ്റിലൂടെ ലോട്ടറി വിറ്റ കേസ് പൊലീസിന് കൈമാറും. രണ്ട് വർഷം വരെ കഠിന തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ഡീലറുടെ ലൈസൻസും റദ്ദാകും.
എഴുത്തു ലോട്ടറി സജീവം
എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ എഴുത്തു ലോട്ടറി കച്ചവടവും വ്യാപകമാണ്. ഇതിന് 10 രൂപയാണ് വില. അവസാന നമ്പറുകളാണ് ഇവർ എഴുതി നൽകുക. കേരള ലോട്ടറിയുടെ റിസൾട്ട് ദിവസം സമ്മാനം ലഭിച്ച നമ്പറുകൾക്ക് ഇവർ തുക കൈമാറും.
അന്വേഷണം ഉടൻ
ലോട്ടറി മേഖലയിലെ ഓൺലൈൻ വ്യാപാരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അന്വേഷണം ഉടൻ ആരംഭിക്കും. നടപടി ഉണ്ടാകും.
- ബി.സുരേന്ദ്രൻ,
ഡെപ്യൂട്ടി ഡയറക്ടർ,
കേരള ലോട്ടറീസ് ഇന്റേണൽ ഇന്റലിജൻസ് ആൻഡ് ഇൻസ്പെക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |