SignIn
Kerala Kaumudi Online
Friday, 20 September 2024 1.42 AM IST

പ്രളയം വന്നാൽ താമസിക്കാൻ ഒരുങ്ങുന്നു അഭയകേന്ദ്രം ഫെബ്രുവരിയിൽ ഉദ്ഘാടനം

Increase Font Size Decrease Font Size Print Page

abhayakendram

പറവൂർ: 2018ലെ വെള്ളപ്പൊക്കം വന്നപ്പോൾ രക്ഷാകേന്ദ്രം തേടി ഓടിനടന്നവർക്ക് ആശ്വാസമായി വടക്കേക്കര പഞ്ചായത്തിൽ മൂന്നുനില കെട്ടിടം ഉയരുന്നു. പ്രളയം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയ ദുരന്തങ്ങൾ ഉണ്ടായാൽ ജനങ്ങളെ മാറ്റിപാർപ്പിക്കാൻ പണിയുന്ന ദുരന്ത നിവാരണ ഷെൽട്ടറിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. വടക്കേക്കര പഞ്ചായത്തിലെ തുരുത്തിപ്പുറത്ത് ദേശീയപാതയിൽ എസ്.എൻ.എം ഗവ.എൽ.പി സ്‌കൂളിനോട് ചേർന്നാണ് 13,000 ചതുരശ്രയടിയിൽ കെട്ടിടം പണിയുന്നത്. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ലോക ബാങ്കിന്റെ സഹായത്തോടെ ദേശീയ ചുഴലിക്കാറ്റ് അപകട സാദ്ധ്യത ലഘൂകരണ പദ്ധതിയുടെ (എൻ.സി.ആർ.എം.പി) ഭാഗമായി നിർമ്മിക്കുന്ന കെട്ടിടത്തിന് 5.56 കോടി രൂപയാണു ചെലവ്. കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളിൽ ഇത്തരം ദുരിതാശ്വാസ അഭയകേന്ദ്രങ്ങൾ നിർമ്മിക്കുന്നുണ്ട്. വടക്കേക്കരയിലെ കെട്ടിടത്തിൽ വയറിംഗ്, പ്ലമ്പിംഗ് ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ജനുവരിയിൽ പണി തീർത്ത് ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഭിന്നശേഷി സൗഹൃദം

കെട്ടിടത്തിൽ 800 മുതൽ 1000 വരെ ആളുകളെ ഉൾക്കൊള്ളാൻ കഴിയും. മൂന്നു നിലകളും ഹാൾ പോലെയാണ് നിർമ്മിച്ചിരിക്കുന്നത്. അടുക്കളയും ഭക്ഷണം കഴിക്കാനുള്ള ഡൈനിംഗ് ഏരിയയുമുണ്ട്. ഭിന്നശേഷിക്കാർക്ക് കെട്ടിടത്തിലേക്ക് കയറാൻ പ്രത്യേക റാംപ് നിർമ്മിച്ചിരിക്കുന്നു. ആകെയുള്ള 18 ശുചിമുറികളിൽ ഒരെണ്ണം ഭിന്നശേഷിക്കാർക്ക് സുഖമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സജ്ജീകരിച്ചതാണ്. പൂർണമായി ടൈൽസ് വിരിച്ച കെട്ടിടത്തിലെ താമസസൗകര്യം മാത്രം 10,000 ചതുരശ്രയടിയാണ്. പ്രളയമുണ്ടായാൽ കെട്ടിടത്തിന്റെ അകത്തേക്കു വെള്ളം കയറാതിരിക്കാൻ തറ മണ്ണിൽ നിന്ന് 6 അടി പൊക്കത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. എല്ലാ മാസവും അഭയകേന്ദ്ര പരിപാലന കമ്മിറ്റി ചേർന്ന് നിർമാണ പുരോഗതി വിലയിരുത്തുന്നുണ്ട്.

എമർജൻസി റെസ്‌പോൺസ് ടീം

2018ലെ പ്രളയത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതമുണ്ടായ നിയോജകമണ്ഡലമാണ് പറവൂർ. പുത്തൻവേലിക്കര, വടക്കേക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, കോട്ടുവള്ളി, വരാപ്പുഴ, ഏഴിക്കര പഞ്ചായത്തുകളിലും നഗരസഭ പ്രദേശത്തും അനേകം വീടുകളിൽ വെള്ളം കയറി. വടക്കേക്കരയിൽ വെള്ളം കയറാത്ത ഒരു വീടു പോലുമില്ല. ആയിരക്കണക്കിന് ആളുകൾ ബന്ധുവീടുകളിലേക്കും വിദ്യാലയങ്ങളിലേക്കും മാറി താമസിച്ചു. 2019ലെ വെള്ളപ്പൊക്കത്തിലും ജനങ്ങൾക്ക് ദുരിതങ്ങളുണ്ടായി. ഇനിയൊരു ദുരന്തമുണ്ടായാൽ ആളുകളെ അഭയകേന്ദ്രത്തിലേക്കു മാറ്റി പാർപ്പിക്കാൻ കഴിയും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പഞ്ചായത്തിലെ എമർജൻസി റെസ്‌പോൺസ് ടീം അംഗങ്ങൾക്കു പരിശീലനം നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷനായി. എൻ.സി.ആർ.എം.പി പ്രൊജക്ട് മാനേജർ രാജീവ് ശർമ്മ, സോഷ്യൽ മാനേജ്‌മെന്റ് സ്‌പെഷലിസ്റ്റ് കെ.ജെ. സിറിയക്, മറ്റ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, SHELTER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.