കൊച്ചി: എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) മൂന്ന് വർഷത്തിനിടെ പരിഗണിച്ചത് 5,000ലേറെ കേസുകൾ. മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതലാണ് ഈ കണക്ക്. വിവിധ വിഭാഗങ്ങളിലായാണ് ഇത്രയേറെ കേസുകൾ സി.ഡബ്ല്യു.സിക്ക് മുൻപിലെത്തിയത്. സർക്കാർ നിയന്ത്രണത്തിലുള്ള ജുഡീഷ്യൽ ബോഡിയായ സി.ഡബ്ല്യു.സി പരിഗണിച്ച കേസുകളിലേറെയും സ്ത്രീകളുടെ കേസുകളാണ്. മുൻവർഷങ്ങളിലേതിനേ അപേക്ഷിച്ച് കഴിഞ്ഞ മൂന്ന് വർഷവും കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കരളലിയിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ കേസുകളാണ് സി.ഡബ്ല്യു.സിക്ക് മുന്നിലെത്തുന്നതിലേറെയും. മാലിദ്വീപിൽ നിന്ന് വന്ന അവിവാഹിതയായ സ്ത്രീ ഒരു കുട്ടിക്ക് ജന്മം നൽകി. ആ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകുകയും ചെയ്തു. പ്രശ്‌നം ഇമിഗ്രേഷൻ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടു. പൊലീസ് അറിഞ്ഞു. ഒടുവിൽ കുട്ടിയെ ദത്തെടുത്തവരിൽ നിന്ന് സി.ഡബ്ല്യു.സി ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെയും, വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇടപെടലോടെ മാലിദ്വീപ് എംബസി മുഖാന്തിരം കുട്ടിയെ തിരികെ അമ്മയുടെ അടുത്ത് എത്തിച്ചു. കുറ്റകൃത്യങ്ങൾ, കുടുംബ ബന്ധങ്ങളിലെ തകർച്ച, പോക്‌സോ കേസുകൾ, അവിവാഹിതരായ അമ്മമാർ, എന്നിങ്ങനെയുള്ള കേസുകളിൽപെടുന്നവരാണ് സി.ഡബ്ല്യു.സിയുടെ പരിഗണനയ്ക്ക് എത്തുന്നവരിൽ ഏറെയും.
പ്രധാന സംഭവങ്ങളിൽ ചിലത്
1 സി.ഡബ്ല്യു.സിയുടെ ഷെൽറ്ററിൽ നിന്ന് പോകുന്ന 18 വയസായ പെൺകുട്ടിയുടെ വിവാഹം നടത്തി.
2 ബ്രിട്ടീഷ് സ്വദേശി മലയാളി പെൺകുട്ടിയെ കല്യാണം കഴിച്ചു. കുട്ടി ഉണ്ടായിക്കഴിഞ്ഞപ്പോൾ മുതൽ ഇരുവരും തമ്മിൽ വഴക്കായി. കുട്ടിയെ കാണിക്കില്ലെന്ന് അമ്മ നിലപാടെടുത്തതോടെ യുവാവ് കുഴങ്ങി. ഹൈക്കോടതി വരെ ഇടപെട്ടു. ഒടുവിൽ സി.ഡബ്ല്യു.സി ഇടപെടെലോടെ കുട്ടിയെ കാണാൻ യുവാവിന് അനുമതി നൽകി.
3 മാതാപിതാക്കൾ അമേരിക്കയിലേക്ക് മടങ്ങിയതോടെ നാലു വയസുകാരൻ ആരോൺ (പേര് സാങ്കൽപികം) ബന്ധുക്കളുടെ ഒപ്പമായി. കുറച്ചു നാളുകൾക്ക് ശേഷം കുഞ്ഞിന് അസുഖം വന്നു. പരിശോധനയിൽ കാൻസർ എന്ന് തെളിഞ്ഞു. കുട്ടിയെ മാതാപിതാക്കളുടെ അടുത്തെത്തിക്കാൻ സി.ഡബ്ല്യു.സി ഇടപ്പെട്ടു. ഒരാഴ്ച കൊണ്ട് കുട്ടിയെ അമേരിക്കയിൽ എത്തിച്ചു.
ജീവനക്കാർ കുറവ്
ഇത്രയേറെ കേസുകൾ പരിഗണിക്കുന്ന കാക്കനാട്ടെ സി.ഡബ്ല്യു.സി ഓഫീസിൽ പക്ഷേ ആവശ്യത്തിന് ജീവനക്കാരില്ല. അഞ്ച് ജുഡീഷ്യൽ ബോഡി അംഗങ്ങളും ഒരേ ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്ററും മാത്രം.
സി.ഡബ്ല്യു.സിയുടെ കാലാവധി- 2019 മാർച്ച് 8- 2021 മാർച്ച് വരെ (കൊവിഡ് ആയതിനാൽ കാലാവധി നീണ്ടു)
2019 - 2021 കാലയളവിൽ
ആകെ- 5192
ആൺ- 2,073
പെൺ- 3,113
പ്ലേസ്‌മെന്റ്- 853 (സ്ഥാപനങ്ങളിലേക്ക് അയയ്ക്കുന്നവർ)
റെസ്റ്റോറേഷൻ(ബാക്ക് ടു ഫാമിലി)-335
പ്രശ്‌ന മുഖരിതമായ അന്താരാഷ്ട്ര തലത്തിൽ പോലുമുള്ള പ്രശ്‌നങ്ങളും കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്.
ബിറ്റി കെ. ജോസഫ്
ചെയർപേഴ്‌സൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |